ബോട്ട് മുക്കി 500 അഭയാര്‍ഥികളെ മനുഷ്യക്കടത്തുകാര്‍ കൊലപ്പെടുത്തി
Tuesday, September 16, 2014 11:22 PM IST
റോം: ഈജിപ്തില്‍നിന്ന് മാള്‍ട്ടയിലേക്കു പോയ 500 ഓളം അഭയാര്‍ഥികളെ ബോട്ട് മുക്കി കൊലപ്പെടുത്തി. മാള്‍ട്ടയുടെ തീരക്കട ലില്‍ ഈ മാസം ആറിനു സംഭവിച്ച ദുരന്തത്തിന്റെ വാര്‍ത്ത ഇന്നലെയാണു പുറത്തുവന്നത്.

മനുഷ്യക്കടത്തുകാരാണു ബോട്ട് മുക്കിയതെന്ന് രക്ഷപ്പെട്ടു സിസിലിയിലെത്തിയ രണ്ട് പലസ്തീന്‍കാര്‍ പറഞ്ഞു. അഭയാര്‍ഥി ബോട്ടിന്റെ പിന്നാലെ മനുഷ്യക്കടത്തുകാരുടെ ബോട്ടുമുണ്ടായിരുന്നു. നടുക്കടലില്‍ വച്ച് അഭയാര്‍ഥി ബോട്ടിലുള്ളവരോട് മറ്റൊരു ബോട്ടില്‍ കയറാന്‍ ആവശ്യപ്പെട്ടു. അവര്‍ അനുസരിക്കാത്തതിനെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടന്നു. ചോര്‍ച്ചയുള്ള ബോട്ടായതിനാലാണ് അതില്‍ കയറാന്‍ അഭയാര്‍ഥികള്‍ വിസമ്മതിച്ചതെന്നു പറയപ്പെടുന്നു. ഇതേത്തുടര്‍ന്നു മനുഷ്യക്കടത്തുകാര്‍ തങ്ങളുടെ ബോട്ട് അഭയാര്‍ഥികളുടെ ബോട്ടില്‍ ഇടിപ്പിക്കുകയായിരുന്നുവത്രെ. രണ്ടു പലസ്തീന്‍കാര്‍ക്കു പുറമേ ഒമ്പതുപേരെ ഗ്രീസിന്റെയും മാള്‍ട്ടയുടെയും കപ്പലുകള്‍ രക്ഷിച്ചു. ബാക്കിയുള്ളവര്‍ മുഴുവന്‍ മുങ്ങിമരിച്ചെന്നാണു റിപ്പോര്‍ട്ട്.


സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എന്നാല്‍ പലസ്തീന്‍കാരുടെ ഭാഷ്യം ശരിയാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍( ഐഒഎം) വക്താവ് ലിയോനാര്‍ഡ് ഡോയില്‍ പറഞ്ഞു.

ഇറ്റാലിയന്‍ പോലീസും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സിറിയ, പലസ്തീന്‍, ഈജിപ്ത്, സുഡാന്‍ എന്നീ രാജ്യങ്ങളില്‍നിന്നു തൊഴില്‍തേടി യൂറോപ്പിലേക്കു പോയ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടാണ് ദുരന്തത്തിനിരയായത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥികളുമായി പോകുന്ന ബോട്ട് മുങ്ങിയും മറ്റും ഇതിനുമുമ്പും ദുരന്തങ്ങളുണ്ടായിട്ടുണ്െടങ്കിലും മനഃപ്പൂര്‍വം ബോട്ടുമുക്കിയ സംഭവം അടുത്തകാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.