ഇറാക്കില്‍ വിമതസേനയുടെ പിടിയിലായ സൈനികരുടെ ബന്ധുക്കള്‍ പാര്‍ലമെന്റില്‍
Wednesday, September 3, 2014 11:02 PM IST
ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇറാക്കി സൈനികരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി ബന്ധുക്കള്‍ പാര്‍ലമെന്റില്‍ ഇരച്ചുകയറി. ഇരുമ്പുദണ്ഡുകളും കല്ലും ഉള്‍പ്പെടെ കൈയിലേന്തിയാണു നൂറുകണക്കിനുപേര്‍ പാര്‍ലമെന്റിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഏറെയും ഷിയാ വിഭാഗക്കാരായിരുന്നു.

പാര്‍ലമെന്റിലെ ചില ഉപകരണങ്ങള്‍ തകര്‍ത്ത ഇവര്‍ ജീവനക്കാരെയും കൈയേറ്റം ചെയ്തു. മന്ദിരത്തില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രത്യേകസംഘം എത്തി പട്ടാളക്കാരുടെ ബന്ധുക്കളെ പുറത്തെത്തിക്കുകയായിരുന്നു. വടക്കന്‍, മധ്യ ഇറാക്കിലേക്കു മുന്നേറുന്നതിനിടെ ജൂണിലാണ് സൈനികരെ ഇസ്ളാമിക വിമതര്‍ തട്ടിക്കൊണ്ടുപോയത്. തിക്രീത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.


അതിനിടെ വിമതസേന നട ത്തിയ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ ഒരുങ്ങുകയാണ്. കൂട്ടക്കൊല, നിര്‍ബന്ധിത മതപരിവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍, ആളുകളെ അടിമയാക്കല്‍, ലൈംഗികാതിക്രമങ്ങള്‍, കുട്ടികളെ യുദ്ധമുഖത്ത് ഉപയോഗിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് 47 അംഗ യുഎന്‍ സംഘം അന്വേഷിക്കുന്നത്.

വംശഹത്യയും മനുഷ്യത്വത്തിനു എതിരേയുള്ള ആക്രമണങ്ങളുമാണ് വിമതസേന നടത്തുന്നതെന്ന് കൌണ്‍സില്‍ യോഗത്തില്‍ ഇറാക്ക് മനുഷ്യാവകാശ മന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി കുറ്റപ്പെടുത്തിയിരുന്നു. ഇറാക്കിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് യുഎന്‍ സ്ഥിരാംഗങ്ങളായ ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയായിരുന്നു യോഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.