പാക് പ്രതിസന്ധി: സൈന്യം ഇടപെടുന്നു
Saturday, August 30, 2014 11:23 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രാജി ആവശ്യപ്പെട്ട് ഇമ്രാന്‍ഖാനും വിവാദ പുരോഹിതന്‍ തഹിറുള്‍ ക്വാദ്രിയും നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സൈന്യം ഇടപെടുന്നു.

സൈന്യത്തിന്റെ സഹായം തേടിയില്ലെന്നു ഷരീഫ് പ്രസ്താവിച്ചെങ്കിലും ഇതു നിഷേധിച്ചുകൊണ്ട് സൈനികാധികൃതര്‍തന്നെ രംഗത്തെത്തി. ആയിരക്കണക്കിന് സമരക്കാര്‍ പാര്‍ലമെന്റിനു വെളിയില്‍ സമരം തുടരുകയാണ്.

ഇതിനിടെ ഇമ്രാനും ക്വാദ്രിയും സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫുമായി ചര്‍ച്ച നടത്തി. ഇരുവരും സൈനികമേധാവിയുമായി ചര്‍ച്ച നടത്തുന്നതില്‍ തനിക്കു വിരോധമില്ലെന്ന് നേരത്തെ ഷരീഫ് പറയുകയുണ്ടായി. പ്രശ്നത്തില്‍ ഇടപെടാന്‍ സൈന്യത്തോട് അഭ്യര്‍ഥിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, പ്രശ്നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നു സൈന്യത്തിന്റെ വാര്‍ത്താ വിഭാഗം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചത് ഷരീഫിനെ വെട്ടിലാക്കി.


പാക് സൈന്യവും ഷരീഫും തമ്മിലുള്ള ബന്ധം അത്ര മെച്ചമല്ല. മുന്‍ സൈന്യാധിപന്‍ ജനറല്‍ മുഷാറഫിനെ പ്രോസിക്യൂട്ട് ചെയ്തത് സൈന്യത്തിനു രുചിച്ചിട്ടില്ല. സിവിലിയന്‍ ഭരണം ശക്തമാക്കാനും അഫ്ഗാനിസ്ഥാനുമായും ഇന്ത്യയുമായും നല്ല ബന്ധം സ്ഥാപിക്കാനുമുള്ള ഷരീഫിന്റെ നീക്കങ്ങളില്‍ സൈന്യം സന്തുഷ്ടമല്ല.

എന്നാല്‍, ഷരീഫിനെ പുറത്താക്കി ഭരണം പിടിക്കാന്‍ സൈന്യം മുതിരുമെന്നു തോന്നുന്നില്ലെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ പറഞ്ഞു. ഇമ്രാനും ക്വാദ്രിക്കും മുഖം രക്ഷിച്ച് സമരത്തില്‍നിന്നു പിന്മാറാനുള്ള അവസരമൊരുക്കാനായിരിക്കും സൈന്യത്തിന്റെ ശ്രമം.

ലാഹോറില്‍ ജൂണില്‍ ക്വാദ്രിയുടെ 14 അനുയായികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഷരീഫിനും അദ്ദേഹത്തിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസിനും എതിരേ കേസെടുത്തത് സമരനേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.