ആണവോര്‍ജം: ഇറാനെതിരായ ഉപരോധം പിന്‍വലിക്കാന്‍ റഷ്യ തയാറെടുക്കുന്നു
Friday, August 29, 2014 11:45 PM IST
മോസ്കോ: ആണവോര്‍ജ പദ്ധതികളുടെ പേരില്‍ ഇറാനെതിരായ ഉപരോധം പിന്‍വലിക്കാന്‍ റഷ്യ ഒരുങ്ങുന്നു. ലോക രാജ്യങ്ങള്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളില്‍ അയവുവരുത്തണമെന്നും റഷ്യ. ഇതു സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഇന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സറീഫും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ആണവ നിര്‍വ്യാപന കരാറില്‍ പങ്കാളിയായ ഇറാന്, മാനുഷികാവശ്യങ്ങള്‍ക്കുള്ള യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അനുവാദം നല്കണമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു. ലോക രാജ്യങ്ങള്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് സമാധാനപരമായ കരാറിലെത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

സാമ്പത്തിക ആവശ്യങ്ങള്‍ക്കായുള്ള ആണവ പദ്ധതിയുമായി മുന്നോട്ടുപോകുന്നതു സംബന്ധിച്ച് അമേരിക്ക, റഷ്യ, ജര്‍മനി, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുമായി ധാരണയിലെത്താന്‍ ഇറാന് ഇതുവരെ സാധിച്ചിട്ടില്ല. ജൂലൈ 20നു മുമ്പ് ധാരണയിലെത്തണമെന്നായിരുന്നു ഇറാനുള്ള അന്ത്യശാസനം. എന്നാല്‍, പിന്നീട് അത് നവംബര്‍വരെ നീട്ടിനല്കി.


ഈമാസാദ്യം ഇറാനും റഷ്യയും സംയുക്തമായി ഓയില്‍ ഫോര്‍ ഫുഡ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാന്‍ ഇന്നു നടത്തുന്ന കൂടിക്കാഴ്ചയില്‍ സിറിയ, അഫ്ഗാന്‍ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഐഎസ് ഭീകരരേ തുടച്ചുനീക്കാന്‍ അമേരിക്ക സിറിയയില്‍ ആക്രമണത്തിനൊരുങ്ങുകയാണ്. റഷ്യയുടെയും ഇറാന്റെയും നിരുപാധിക പിന്തുണയോടെയാണ് സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ അസാദ് ഭരണം നടത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.