ഷരീഫിനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ കോടതി ഉത്തരവ്
Friday, August 29, 2014 11:44 PM IST
ലാഹോര്‍: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരേ കൊലക്കുറ്റത്തിനു കേസ് എടുക്കാന്‍ കോടതി ഉത്തരവ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നു 14 പിടിഎ പാര്‍ട്ടി അനുഭാവികള്‍ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതിനാണ് ഷരീഫിനെതിരേ കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. നവാസ് ഷരീഫിന്റെ രാജി ആവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടിയും തഹിറുള്‍ ക്വാദ്രിയുടെ പിഎടി പാര്‍ട്ടിയും അനിശ്ചിതകാല പ്രക്ഷോഭത്തിലാണ്. ഷരീഫിന്റെ രാജിക്കൊപ്പം അദ്ദേഹത്തിനെതിരേ കൊലക്കുറ്റം ചുമത്തി കേസ് എടുത്തണമെന്നുള്ളതും ക്വാദ്രിയുടെ ആവശ്യമായിരുന്നു.

ഷരീഫിനൊപ്പം അദ്ദേഹത്തിന്റെ അനുജന്‍ ഷഹബാസ്, അനന്തരവന്‍ ഹംസ ഷഹബാസ്, മന്ത്രിമാരായ ചൌധരി നിസാല്‍, ഖവാജ ആസിഫ്, റഫീഖ്, റഷീദ്, അബിദ് ഷേര്‍ അലി, മുന്‍ പഞ്ചാബ് നിയമമന്ത്രി റാണ സനുള്ള എന്നിവര്‍ക്കെതിരേയും കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടു. ഇവര്‍ക്കൊപ്പം അന്ന് പിടിഎ പാര്‍ട്ടി പ്രക്ഷോഭകര്‍ക്കെതിരേ വെടിയുതിര്‍ക്കാര്‍ ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുള്‍പ്പെടും.


അതേസമയം, ഷരീഫിനെതിരേ കുറ്റം ചുമത്തിയതുകൊണ്ട് പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ക്വാദ്രി വ്യക്തമാക്കി. ഈ മാസം 19നാണ് ഇമ്രാന്‍ ഖാനും ക്വാദ്രിയും ഷരീഫിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിനുമുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇതിനിടെ ഇമ്രാന്റെ പാര്‍ട്ടി എംപിമാര്‍ രാജിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ക്രമക്കേടുകാട്ടിയാണ് ഷരീഫ് അധികാരത്തിലെത്തിയതെന്നാണ് ഇവരുടെ ആക്ഷേപം.

എന്നാല്‍, പ്രധാനമന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കില്ലെന്ന് ഷരീഫ് വ്യക്തമാക്കി. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍മി ചീഫ് റഹീല്‍ ഷരീഫുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.