ഗാസയില്‍ വീണ്ടും ഇസ്രേലി വ്യോമാക്രമണം
Wednesday, August 20, 2014 10:44 PM IST
ഗാസസിറ്റി: വെടിനിര്‍ത്തല്‍ ലംഘിച്ച് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇസ്രയേല്‍ ഇന്നലെ ഗാസയില്‍ കനത്ത വ്യോമാക്രമണം നടത്തി. നേരത്തെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഒരു ദിവസത്തേക്കു നീട്ടാന്‍ ധാരണയായിരുന്നെങ്കിലും ഇതു ലംഘിച്ച് ഹമാസ് ഇസ്രേലി നഗരമായ ബീര്‍ഷബായിലേക്കു മൂന്നു റോക്കറ്റുകള്‍ അയച്ചു.

വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ എട്ടു മണിക്കൂര്‍ ശേഷിക്കുമ്പോഴാണ് ആക്രമണം പുനരാരംഭിച്ചത്.ബീര്‍ഷബായില്‍ റോക്കറ്റുകള്‍ പതിച്ചതിനെത്തുടര്‍ന്ന് ഗാസയിലെ ഹമാസ് ഭീകരത്താവളങ്ങളില്‍ ശക്തമായ ആക്രമണത്തിന് ഇസ്രേലി വ്യോമസേനയ്ക്ക് പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹൂ ഉത്തരവു നല്‍കുകയായിരുന്നു.

കയ്റോയില്‍ സമാധാന ചര്‍ച്ചയ്ക്കുപോയിരുന്ന ഇസ്രേലി സംഘത്തോടു മടങ്ങിപ്പോരാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. കയ്റോയില്‍ ഈജിപ്ഷ്യന്‍ നേതാക്കളുടെ മധ്യസ്ഥതയില്‍ പലസ്തീന്‍, ഇസ്രേലി പ്രതിനിധികള്‍ നേരത്തെ അനൌപചാരിക ചര്‍ച്ച നടത്തിയിരുന്നു. ഇസ്രേലി പ്രതിനിധികളെ തിരിച്ചുവിളിച്ച സാഹചര്യത്തില്‍ സമാധാന നീക്കത്തിന്റെ ഗതി എന്താവുമെന്ന് കണ്ടറിയണം.


ഒരു മാസത്തിലേറെ ദീര്‍ഘിച്ച ഹമാസ്-ഇസ്രേലി പോരാട്ടത്തില്‍ ഇതിനകം 2016 പലസ്തീന്‍കാര്‍ക്കു ജീവഹാനി നേരിട്ടു. കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും ഹമാസുമായി ബന്ധമില്ലാത്ത സാധാരണക്കാരാണ്. നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇസ്രേലി പക്ഷത്ത് 64 സൈനികരും മൂന്നു സാധാരണക്കാരും കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.