ആദ്യ അണുബോംബിട്ട യുഎസ് വിമാനത്തിലെ നാവിഗേറ്റര്‍ അന്തരിച്ചു
ആദ്യ അണുബോംബിട്ട യുഎസ് വിമാനത്തിലെ നാവിഗേറ്റര്‍ അന്തരിച്ചു
Thursday, July 31, 2014 11:43 PM IST
വാഷിംഗ്ടണ്‍: ജപ്പാനിലെ ഹിരോഷിമയില്‍ 69 വര്‍ഷം മുമ്പ് 1945 ഓഗസ്റ് ആറിന് ആദ്യ അണുബോംബിട്ട യുഎസ് വിമാനം ബി -29ലെ (എനോള ഗേ) നാവിഗേറ്ററായിരുന്ന തിയോഡര്‍ ഡി. വാന്‍ കിര്‍ക്ക് (93) നിര്യാതനായി. ലക്ഷ്യസ്ഥാനത്തേക്കു വിമാനത്തെ നയിക്കുന്ന ദൌത്യമായിരുന്നു തിയഡോറിന്റേത്. ലിറ്റില്‍ ബോയ് എന്നു പേരുള്ള ആദ്യ അണുബോംബ് 140,000 പേരെ കൊലപ്പെടുത്തി. മൂന്നു ദിവസത്തിനുശേഷം നാഗാസാക്കിയില്‍ രണ്ടാമത്തെ അണുബോംബ് വര്‍ഷിച്ചതോടെ ജപ്പാന്‍ കീഴടങ്ങുകയും രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യമാവുകയും ചെയ്തു.

ജോര്‍ജിയയിലെ സ്റോണ്‍ മൌണ്ടനിലുള്ള വൃദ്ധമന്ദിരത്തില്‍ തിങ്കളാഴ്ചയായിരുന്നു തിയോഡറിന്റെ അന്ത്യം. എനോള ഗേ ദൌത്യത്തില്‍ പങ്കാളിയായിരുന്നവരില്‍ അവസാനത്തെ ആളാണ് വാന്‍ കിര്‍ക്കിന്റെ അന്ത്യത്തോടെ ഓര്‍മയായത്. യുഎസ് സൈന്യത്തിനുവേണ്ടി യൂറോപ്പിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും നിരവധി ദൌത്യങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നിട്ടുണ്ട്


യുദ്ധാനന്തരം സൈനിക ജോലി ഉപേക്ഷിച്ച വാന്‍ കിര്‍ക്ക് ബക്നെല്‍ യൂണിവേഴ്സിറ്റിയില്‍നിന്നു കെമിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി ഡുപോണ്ടില്‍ വര്‍ഷങ്ങളോളം ജോലിചെയ്തു. ഭാര്യയുടെ മരണശേഷം 1985ല്‍ ജോലിയില്‍നിന്നു വിരമിച്ച അദ്ദേഹം ജോര്‍ജിയയില്‍ മകളോടൊപ്പം താമസമാക്കുകയായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ ജന്മദേശമായ മധ്യ പെന്‍സില്‍വാനിയായിലെ നോര്‍ത്തംബര്‍ലാന്‍ഡില്‍ ഭാര്യയുടെ കല്ലറയ്ക്കു സമീപം സംസ്കരിക്കും. ദമ്പതികള്‍ക്ക് നാലു മക്കളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.