മലേഷ്യന്‍ വിമാന ദുരന്തം: യുക്രെയ്ന്‍ യുദ്ധവിമാനത്തിന്റെ പങ്ക് അന്വേഷിക്കണമെന്നു റഷ്യ
Tuesday, July 22, 2014 11:39 PM IST
മോസ്കോ: കിഴക്കന്‍ യുക്രെയ്നില്‍ മലേഷ്യന്‍ വിമാനം മിസൈല്‍ പ്രയോഗിച്ചു വീഴ്ത്തിയത് റഷ്യന്‍ അനുകൂലികളായ വിഘടനവാദികളാണെന്ന ആരോപണം റഷ്യ നിഷേധിച്ചു. 298 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുന്നതിനെ സ്വാഗതം ചെയ്ത റഷ്യ മലേഷ്യന്‍ വിമാനത്തിനു സമീപം യുക്രെയ്ന്‍ യുദ്ധവിമാനം പറന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

മലേഷ്യന്‍ യാത്രാവിമാനത്തില്‍നിന്ന് മൂന്നു മുതല്‍ അഞ്ചുവരെ കിലോമീറ്റര്‍ അകലെയായി യുക്രെയ്നിന്റെ എസ്യു 25 ഇനത്തിലുള്ള യുദ്ധവിമാനം പറന്നതിനു തെളിവുണ്െടന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. വിമാനത്തില്‍നിന്നു തൊടുത്തുവിടാവുന്ന മിസൈല്‍ ഇതില്‍ ഘടിപ്പിച്ചിരുന്നു. യാത്രാവിമാനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള പാതയില്‍ മിസൈല്‍ ഘടിപ്പിച്ച യുദ്ധവിമാനം പറന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ യുക്രെയ്ന്‍ ബാധ്യസ്ഥമാണെന്ന് മോസ്കോയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സൈനിക ഓപ്പറേഷന്‍സ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ആന്ദ്രേ കാര്‍ത്താപ്പൊളോവ് പറഞ്ഞു.


ബക് മിസൈല്‍ പ്രയോഗിച്ച് യുക്രെയ്ന്‍ വിമതര്‍ വിമാനം വീഴ്ത്തിയെന്നാണ് യുക്രെയ്നും പാശ്ചാത്യരാജ്യങ്ങളും ആരോപിക്കുന്നത്. ഗാഡ്ഫ്ളൈ എന്നു വിളിക്കുന്ന എസ്എ-11 ബക് വിമാനവേധ മിസൈല്‍ സംവിധാനം വിമതര്‍ക്ക് റഷ്യ നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ഇതിനിടെ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും അന്വേഷണം നടത്തുന്നതിനുമായി മൂന്നംഗ ഡച്ച് സംഘം യുക്രെയ്നില്‍ എത്തി. സംഭവസ്ഥലത്തുനിന്നു കണ്െടടുത്ത 282 മൃതദേഹങ്ങളും 87 ശരീര ഭാഗങ്ങളും ശീതീകരിച്ച ബോഗികള്‍ ഘടിപ്പിച്ച ട്രെയിനില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കിഴക്കന്‍ യുക്രെയ്നിലെ ഡോണട്സ്കില്‍ സൈന്യവും വിമതരും തമ്മില്‍ പോരാട്ടം പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിമാനദുരന്തം നടന്ന സ്ഥലത്തുനിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഡോണട്സ്ക് റെയില്‍വേസ്റേഷന്റെ പരിസരത്ത് കനത്ത വെടിവയ്പു നടന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.