അഞ്ച് റഷ്യന്‍ അനുകൂലികളെ യുക്രെയിന്‍ സേന വധിച്ചു
Friday, April 25, 2014 9:52 PM IST
കീവ്: കിഴക്കന്‍ യുക്രെയിനിലെ സ്ളാവിയന്‍സ്ക് പട്ടണത്തില്‍ മോസ്കോ അനുകൂലികളായ വിഘടനവാദികളുമായി ഏറ്റുമുട്ടിയ യുക്രെയിന്‍ സൈന്യം അഞ്ച് വിഘടനവാദികളെ കൊലപ്പെടുത്തി. ഈ പട്ടണത്തില്‍ വിഘടനവാദികള്‍ സ്ഥാപിച്ചിരുന്ന മൂന്നു ചെക്കുപോസ്റുകള്‍ സൈന്യം പിടിച്ചെടുത്തു.

സ്വന്തം ജനതയ്ക്കു നേരേ സൈനിക നടപടിയുമായി നീങ്ങുന്ന യുക്രെയിന്റെ നടപടി ഗുരുതര പ്രത്യാഘാതത്തിനിടയാക്കുമെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ മുന്നറിയിപ്പു നല്‍കി.

അടുത്തയിടെ യുക്രെയിനും റഷ്യയും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് ജനീവയില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം വിമതര്‍ ആയുധം വച്ചു കീഴടങ്ങേണ്ടതാണ്. എന്നാല്‍ കിഴക്കന്‍ യുക്രെയിനിലെ വിവിധ നഗരങ്ങളില്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ കൈയേറിയ റഷ്യന്‍ അനുകൂലികളായ വിഘടനവാദികള്‍ ആയുധം ഉപേക്ഷിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭീകരവിരുദ്ധ സൈന്യത്തെ ഈ മേഖലകളിലേക്ക് അയച്ചതെന്നു കീവ് ഭരണകൂടം വാദിച്ചു.


യുക്രെയിന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ സേന സൈനികാഭ്യാസം ആരംഭിച്ചു. അതിര്‍ത്തിയില്‍ നാല്പതിനായിരം റഷ്യന്‍ സൈനികരുണ്െടന്നാണു നാറ്റോയുടെ കണക്ക്. കിഴക്കന്‍ യുക്രെയിനില്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണു ലക്ഷ്യമെന്ന് ക്രെംലിന്‍ പറഞ്ഞു. കഴിഞ്ഞമാസം യുക്രെയിനില്‍നിന്നു വേര്‍പെട്ട ക്രിമിയയെ റഷ്യയോടു കൂട്ടിച്ചേര്‍ക്കുന്നതിനും ക്രെംലിന്‍ ഭരണകൂടം പറഞ്ഞത് ഇതേ ന്യായമാണ്.

കീവ് ഭരണകൂടത്തിന് എല്ലാ സഹായവും നല്‍കുമെന്നും റഷ്യയുടെ ഭാഗത്തുനിന്നു പ്രകോപനമുണ്ടായാല്‍ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു മടിക്കില്ലെന്നും അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.