ഹമാസ്-പിഎല്‍ഒ ഐക്യത്തിന് എതിരേ യുഎസും ഇസ്രയേലും
Friday, April 25, 2014 9:51 PM IST
വാഷിംഗ്ടണ്‍: ഗാസ ആസ്ഥാനമായുള്ള ഹമാസും വെസ്റ്ബാങ്കിലെ പിഎല്‍ഒയും ചേര്‍ന്ന് പലസ്തീനില്‍ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തെ അമേരിക്കയും ഇസ്രയേലും യൂറോപ്യന്‍ യൂണിയനും വിമര്‍ശിച്ചു. ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള ഹമാസ് ഉള്‍പ്പെടുന്ന സര്‍ക്കാരിനു സഹായം നല്‍കാമോ എന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബുധനാഴ്ചയാണ് ഇരുഗ്രൂപ്പുകളും അനുരഞ്ജന കരാര്‍ ഒപ്പിട്ടത്. അഞ്ചാഴ്ചയ്ക്കകം ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനും ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടത്താനും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു.

ഹമാസുമായി കരാറുണ്ടാക്കുന്നതിന് എതിരേ പലസ്തീന്‍ നേതാവ് മഹമൂദ് അബ്ബാസിനു മുന്നറിയിപ്പു നല്‍കിയ ഇസ്രേലി പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹൂ അനന്തര നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനു കാബിനറ്റിന്റെ അടിയന്തരയോഗം വിളിച്ചു.പലസ്തീന്‍കാരുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി. പിഎല്‍ഒ-ഹമാസ് ഐക്യനീക്കം പശ്ചിമേഷ്യന്‍ സമാധാന നീക്കത്തെ അട്ടിമറിക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു.


ഇതേസമയം രമല്ലയിലും ഗാസയിലും രണ്ടു വ്യത്യസ്ത സര്‍ക്കാരുകള്‍ എന്ന അവസ്ഥയ്ക്കു മാറ്റംവരുത്തുന്ന കരാര്‍ സ്വാഗതാര്‍ഹമാണെന്നും നാം ഒരു ജനതയാണെന്നും ഒരു ഗാസാ നിവാസി പറഞ്ഞു.

ആഴ്ചകള്‍ക്കു ശേഷം രൂപീകരിക്കാനിരിക്കുന്ന ഐക്യസര്‍ക്കാരിനെതിരേ നടപടിക്ക് മുന്‍കൂട്ടി അമേരിക്ക ആലോചിക്കുന്നതു ശരിയല്ലെന്ന് പിഎല്‍ഒയുടെ ഡെപ്യൂട്ടി സെക്രട്ടറി യാസര്‍ അബെദ് റാബോ പലസ്തീന്‍ റേഡിയോയോടു പറഞ്ഞു.

ഇസ്രയേലിനെ അംഗീകരിക്കില്ലെന്നു പ്രസ്താവിച്ചിട്ടുള്ള ഹമാസ് 2006ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് അടുത്തവര്‍ഷം അബ്ബാസിന്റെ സൈനികരില്‍നിന്നു ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കുകയാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.