മലേഷ്യന്‍ വിമാനം: അന്തര്‍വാഹിനി തെരച്ചില്‍ രണ്ടു മാസം നീളും
Thursday, April 17, 2014 10:25 PM IST
പെര്‍ത്ത്: 239 പേരുമായി കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തിനായി ആളില്ലാ അന്തര്‍വാഹിനി ഉപയോഗിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ നടത്തുന്ന തെരച്ചില്‍ രണ്ടു മാസത്തോളം നീളുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. അമേരിക്കയുടെ ബ്ളൂഫിന്‍-21 എന്ന അന്തര്‍വാഹിനിയാണു തെരച്ചിലിന് ഉപയോഗിക്കുന്നത്.

സാങ്കേതിക തകരാര്‍മൂലം രണ്ടു വട്ടം ബ്ളൂഫിന്‍ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. തെരച്ചില്‍മേഖലയുടെ ആഴമാണു പ്രധാന പ്രശ്നം. ആറു മണിക്കൂര്‍ തെരച്ചില്‍ നടത്തിയ അന്തര്‍വാഹിനി 4500 മീറ്റര്‍ ആഴത്തിലെത്തിയതോടെ ഇന്നലെ രാവിലെ സ്വയം ഉപരിതലത്തിലേക്കു പൊങ്ങിവന്നു. അന്തര്‍വാഹിനിയെ വീണ്ടും സമുദ്രത്തിനടിയിലേക്കു വിട്ടു.


അതേസമയം, വിമാനങ്ങളും കപ്പലുകളും തെരച്ചില്‍ തുടരുന്നുണ്ട്. 14 വിമാനങ്ങളും 11 കപ്പലുകളും തെരച്ചിലില്‍ പങ്കെടുക്കുന്നു. മാര്‍ച്ച് എട്ടിനു ക്വാലാലമ്പൂരില്‍നിന്നു ബെയ്ജിംഗിലേക്കു പുറപ്പെട്ട യാത്രാവിമാനം ഇന്ത്യന്‍ മഹാസമുദ്ര ത്തില്‍ തകര്‍ന്നുവീണെന്നാണ് അനുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.