സിറിയയില്‍ 72 മണിക്കൂര്‍ ആക്രമണത്തിനു യുഎസ് പദ്ധതി; യുഎസ് കോണ്‍ഗ്രസ് ഇന്ന്
Monday, September 9, 2013 10:53 PM IST
വാഷിംഗ്ടണ്‍: സിറിയയില്‍ 72 മണിക്കൂര്‍ ദീര്‍ഘിക്കുന്ന ആക്രമണത്തിനു യുഎസ് പദ്ധതി തയാറാക്കിയതായി പെന്റഗണിനെ ഉദ്ധരിച്ച് ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമ്പതു കേന്ദ്രങ്ങളാണ് നേരത്തേ ആക്രമണത്തിനായി തെരഞ്ഞെടുത്തത്. കൂടുതല്‍ ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തി മൂന്നു ദിവസം ദീര്‍ഘിക്കുന്ന അതിശക്തമായ ആക്രമണത്തിനാണു പുതുക്കിയ പരിപാടിയെന്നു രണ്ടു പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കിഴക്കന്‍ മെഡിറ്ററേനിയനിലുള്ള അഞ്ച് മിസൈല്‍വാഹിനികളില്‍നിന്ന് മിസൈല്‍ ആക്രമണം നടത്തുന്നതോടൊപ്പം വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണവും നടത്തും. യുഎസ് വിമാനവാഹിനി നിമിറ്റ്സ് ചെങ്കടലില്‍ എത്തിയിട്ടുണ്ട്.

ജി20 രാജ്യങ്ങളുടെ പിന്തുണ സമാഹരിക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റ് ഒബാമ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ തേടുന്നതിനായി യൂറോപ്പിലേക്ക് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയെ അയച്ചു. അറബിലീഗ് വിദേശകാര്യമന്ത്രിമാരുമായും ഫ്രഞ്ച് അധികൃതരുമായും ചര്‍ച്ച നടത്തിയ കെറി പാരീസില്‍നിന്ന് ലണ്ടനിലേക്കു തിരിച്ചു. സൈനികാക്രമണം വേണമെന്നു വാദിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയെന്നു കെറി അവകാശപ്പെട്ടു. ഇതിനിടെ സൈനികാക്രമണ പ്രശ്നം ചര്‍ച്ച ചെയ്യാനായി യുഎസ് കോണ്‍ഗ്രസ് ഇന്നു സമ്മേളിക്കും. എന്നാല്‍, കോണ്‍ഗ്രസിലെ വോട്ടെടുപ്പിന്റെ ഫലം ഇനിയും പ്രവചിക്കാനായിട്ടില്ല. ആക്രമണത്തോട് പല അംഗങ്ങളും എതിര്‍പ്പു പ്രകടിപ്പിച്ചു. സിറിയയില്‍ നടന്ന രാസായുധാക്രമണത്തില്‍ മരിച്ചവരുടെയും മറ്റും ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു നല്‍കി.


ഇന്ന് പ്രസിഡന്റ് ഒബാമ ആറു യുഎസ് ടിവി നെറ്റ്്വര്‍ക്കുകള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളില്‍ സൈനികാക്രമണത്തിന്റെ ആവശ്യകത എടുത്തുപറയും. ചൊവ്വാഴ്ച വൈറ്റ് ഹൌസില്‍നിന്ന് യുഎസ് ജനതയെ അഭിസംബോധന ചെയ്യാനും ഒബാമ തീരുമാനിച്ചിട്ടുണ്ട്.

ഇതേസമയം, സിറിയന്‍ ആക്രമണത്തിന് അനുമതി തേടി വീണ്ടും യുഎന്‍ രക്ഷാസമിതിയെ സമീപിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നു സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. നേരത്തേ അമേരിക്കയ്ക്കൊപ്പം നിന്നിരുന്ന ഫ്രാന്‍സ് കഴിഞ്ഞദിവസം സമ്മര്‍ദത്തെത്തുടര്‍ന്നു നിലപാടു മാറ്റുകയും രക്ഷാസമിതിയെ സമീപിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.