ന്യൂഡൽഹി: ഒട്ടേറെ ഗൃഹോപകരണങ്ങൾക്കു വില കുറയും. പെയിന്റ്, കോസ്മെറ്റിക്കുകൾ, ഇലക്ട്രിക് ഷേവർ, ലിഥിയം അയോൺ ബാറ്ററി തുടങ്ങിയവയ്ക്കു വില താഴും. സാനിട്ടറി നാപ്കിനുകൾക്കു നികുതി ഒഴിവാക്കി. ഇതുവരെ 12 ശതമാനം ജിഎസ്ടി നല്കണമായിരുന്നു. ഇതിന്റെ നികുതി ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.
മൊത്തം 11,000 കോടി രൂപയുടെ വരുമാനനഷ്ടമുള്ള തീരുമാനങ്ങളാണ് ഇന്നലെ ചേർന്ന ചരക്കു - സേവന നികുതി (ജിഎസ്ടി) കൗൺസിൽ എടുത്തത്. കേന്ദ്രധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.
വൈറ്റ് ഗുഡ്സ് എന്നറിയപ്പെടുന്ന, വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന ഗൃഹോപകരണങ്ങളുടെയെല്ലാം നികുതി 10 ശതമാനം കുറഞ്ഞു. 28-ൽ നിന്നു 18 ശതമാനത്തിലേക്കാണു കുറവ്. മിക്ക ഉപകരണങ്ങളുടെയും വിലയിൽ ഗണ്യമായ കുറവുണ്ടാകും.
ടെലിവിഷനും റഫ്രിജറേറ്ററും മിക്സിയും വാക്വം ക്ലീനറും ഹീറ്ററും കൂളറും അടക്കമുള്ളവയുടെ വില്പന ഗണ്യമായി കൂടാൻ ഇതു സഹായിക്കും.
പെയിന്റുകളുടെയും വാർണീഷുകളുടെയും വിലയിലും നല്ല മാറ്റം വരും. ഇവയുടെ നികുതിയും 28-ൽ നിന്നു 18 ശതമാനത്തിലേക്കു കുറച്ചു.
ലിഥി യം അയോൺ ബാറ്ററികളുടെ നികുതിയിലെ 10 ശതമാനം കിഴിവ് ഒട്ടുമിക്ക ഇലക്ട്രോ ണിക് ഉപകരണങ്ങളുടെയും മൊബൈൽ ഫോണിന്റെയും ഇലക്ട്രിക് വാഹനങ്ങളുടെയും വില കുറയ്ക്കും.
നികുതി ഒഴിവായ ഇനങ്ങൾ
1. സാനിട്ടറി നാപ്കിൻ
2. ദേവ വിഗ്രഹങ്ങൾ (ശിലയിലോ മാർബിളിലോ തടിയിലോ കൊത്തിയത്)
3. സ്വർണമോ വെള്ളിയോ ഇല്ലാത്ത രാഖി
4. ചൂലിനുള്ള അസംസ്കൃത വസ്തുക്കൾ
5. റിസർവ് ബാങ്കോ ഗവൺമെന്റോ ഇറക്കുന്ന സ്മാരക നാണയങ്ങൾ
6. ഫോർട്ടിഫൈഡ് മിൽക്ക് (വിറ്റാമിൻ എയും ഡിയും ചേർത്ത പാൽ)
7. സാലവൃക്ഷത്തിന്റെ ഇല (ഒഡീഷയിലെ ഗോത്രവർഗക്കാർ ഇതുകൊണ്ടു കപ്പും പ്ലേറ്റും ഉണ്ടാക്കുന്നു).
ജിഎസ്ടി റിട്ടേൺ സമർപ്പണം
അഞ്ചുകോടി രൂപവരെ വാർഷിക വിറ്റുവരവുള്ളവർ മൂന്നുമാസത്തിലൊരിക്കൽ റിട്ടേൺ സമർപ്പിച്ചാൽ മതി. എന്നാൽ നികുതി മാസം തോറും അടയ്ക്കണം. ഇത് 93 ശതമാനം നികുതിദായകർക്കും ആശ്വാസമേകും.
ഒന്നരക്കോടി രൂപയിൽ താഴെ വാർഷിക വിറ്റുവരവുള്ളവർക്ക് രണ്ടുപേജിൽ ഒതുങ്ങുന്ന ലളിതമായ റിട്ടേൺ ഫോറം.
കോംപോസിഷൻ സ്കീം സ്വീകരിക്കാനുള്ള വിറ്റുവരവ് പരിധി ഒരു കോടിയിൽ നിന്ന് ഒന്നരക്കോടി രൂപയാക്കും. ഇതിനുള്ള ഭേദഗതി പാർലമെന്റിൽ പാസാക്കും.
ജിഎസ്ടി നിരക്കുമാറ്റങ്ങൾ ഇങ്ങനെ
28-ൽ നിന്നു 18 ശതമാനത്തിലേക്ക്
1. ലിഥിയം അയോൺ ബാറ്ററി
2. വാക്വം ക്ലീനർ
3. ഗ്രൈൻഡർ, മിക്സർ, ജ്യൂ സർ
4. ഇലക്ട്രിക് ഷേവർ, ഹെയർ ക്ലിപ്പർ, ഹെയർ ഡ്രയർ
5. സ്റ്റോറേജ് വാട്ടർ ഹീറ്റർ
6. ഇലക്ട്രിക് അയൺ
7. വാട്ടർ കൂളർ
8. ഐസ്ക്രീം ഫ്രീസർ
9. റഫ്രിജറേറ്റർ
10. ഹാൻഡ് ഡ്രയർ
11. കോസ്മെറ്റിക്സ്
12. പെർഫ്യൂം, സെന്റ്, ടോയ്ലറ്റ് സ്പ്രേ
13. പെയിന്റ്, വാർണിഷ്
14. 27 ഇഞ്ച് (68 സെന്റി മീറ്റർ) വരെയുള്ള ടെലിവിഷൻ
15. തുകൽ ഉത്പന്നങ്ങൾ
16. വാഷിംഗ് മെഷീൻ
12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമാക്കിയത്
1. ചവിട്ടി (കൈത്തറി).
2.രാസവളനിർമാണത്തിനു ള്ള ഫോസ്ഫോറിക് ആസിഡ്.
മറ്റു നിരക്കുകൾ
1. ആയിരം രൂപ വരെ വിലയുള്ള പാദരക്ഷകളുടെ നികുതി അഞ്ചുശതമാനമാക്കി
2. കരകൗശല വസ്തുക്കൾക്ക് 12 ശതമാനം. ഹാൻഡ് ബാഗ്, ആഭരണപ്പെട്ടി, പെയിന്റുകൾക്കുള്ള മരപ്പെട്ടി, ഗ്ലാസിലുള്ള കലാവസ്തുക്കൾ, അലങ്കരിച്ച ഫ്രെയിമോടുകൂടിയ കണ്ണാടി, കൈകൊണ്ടു നിർമിച്ച വിളക്ക് ഇവയ്ക്കും 12 ശതമാനം.
3. ഇറക്കുമതി ചെയ്ത യൂറിയയ്ക്ക് അഞ്ചു ശതമാനം മാത്രം
4. പ്രത്യേക ഉപയോഗങ്ങൾക്കുള്ള വാഹനങ്ങൾ, ട്രെയിലറുകൾ എന്നിവയ്ക്കു 18 ശതമാനം മാത്രം
5. പെട്രോളിൽ ചേർക്കാനുള്ള എഥനോളിന് അഞ്ചു ശതമാനം മാത്രം. ഇപ്പോൾ 18 ശതമാനം.
6. 7500 രൂപയിൽ കൂടുതൽ വാടകയുള്ള ഹോട്ടൽ മുറിക്ക് യഥാർഥ വാടകയുടെ നികുതി മതി. പ്രഖ്യാപിത വാടക നിരക്കിന്റെ നികുതി വേണ്ട.
7. കോട്ടാ സ്റ്റോൺ, സാൻഡ്സ്റ്റോൺ തുടങ്ങിയവയുടെ നികുതി 18-ൽ നിന്ന് 12 ശതമാനമാക്കി.
8.ഇലക്ട്രോണിക് (ഇ) ബുക്കുകളുടെ ജിഎസ്ടി 18-ൽ നിന്ന് അഞ്ചു ശതമാനമാക്കി.
9.റിവേഴ്സ് ചാർജ് മെക്കാനിസം നടപ്പാക്കുന്നത് 2019 സെപ്റ്റംബർ വരെ നീട്ടിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.