ന്യൂഡൽഹി: വിദ്വേഷ രാഷ്ട്രീയം കളിക്കുന്നവർതന്നെ അതിന്റെ ഇരകളാകുമെന്ന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. വിദ്വേഷം കൊണ്ടു നടക്കുന്നവർക്ക് അതു സ്വയം ജയിലറയാകുമെന്നാണ് പിതാവ് രാജീവ് ഗാന്ധി തന്നെ പഠിപ്പിച്ചതെന്ന് രാഹുൽ വ്യക്തമാക്കി.മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീപെരുന്പതൂരിൽ കൊല്ലപ്പെട്ടതിന്റെ 27-ാം വാർഷിക ദിനത്തിൽ ട്വിറ്ററിലാണ് രാഹുലിന്റെ ഈ പരാമർശം.
എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചതിന് ഈ ചരമവാർഷികദിനത്തിൽ പിതാവിനോട് നന്ദി പറയുകയാണ്. ഒരു മകന് പിതാവ് കൊടുക്കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണത്. രാജിവ് ഗാന്ധിയെ സ്നേഹിക്കുന്നവരെല്ലാം എക്കാലവും അദ്ദേഹത്തെ ഹൃദയത്തിൽ ചേർത്തുപിടിക്കുമെന്നും രാഹുൽ അനുസ്മരിച്ചു.
സോണിയ ഗാന്ധി, പ്രിയങ്ക വധേര, റോബർട്ട് വധേര എന്നിവരോടൊപ്പം രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ വീർഭൂമിയിലെത്തി ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനു തൊട്ടുമുന്പായിരുന്നു കോണ്ഗ്രസ് അധ്യക്ഷൻ രാഹുലിന്റെ ട്വീറ്റ്. മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, കോണ്ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ഷീല ദീക്ഷിത്, സുശീൽ കുമാർ ഷിൻഡെ, അശോക് ഗെലോട്ട് തുടങ്ങി നിരവധി പ്രമുഖരും വീർഭൂമിയിലെത്തി രാജീവ് ഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചു.
ഇതേസമയം, പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ച രക്തസാക്ഷിയായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണം നടത്തിയില്ല.
2014 മുതൽ മിക്ക വർഷങ്ങളിലും രാജീവിനെ ട്വിറ്ററിലൂടെ മോദി അനുസ്മരിച്ചിരുന്നു. രാഷ്ട്ര ത്തിനു രാജീവ് ഗാന്ധി നൽകിയ സേവനങ്ങളെ അനുസ്മരിക്കുന്നു എന്നാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാർഷിക ദിനത്തിൽ മോദി ട്വീറ്റ് ചെയ്തത്.മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഭയഭക്തി ഗാംഭീര്യത്തോടെയും ഉൗഷ്മള സ്നേഹത്തോടെയും രാജ്യം ഓർമിക്കുന്നുവെന്നാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വിറ്ററിൽ കുറിച്ചത്.
ദിഗ്വിജയ് സിംഗ്, രണ്ദീപ് സുർജേവാല, ശശി തരൂർ, ഭൂപീന്ദർ സിംഗ് ഹൂഡ, പി.എൽ. പുനിയ, സഞ്ജയ് നിരുപം തുടങ്ങി നൂറുകണക്കിന് നേതാക്കളും പ്രവർത്തകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ രാജീവ് ഗാന്ധിയെ പ്രകീർത്തിച്ചു.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.