ന്യൂഡൽഹി: കെപിസിസിക്ക് പുതിയ അധ്യക്ഷനെ അടുത്ത മാസം പ്രഖ്യാപിക്കാനായി ഡൽഹിയിൽ തെരക്കിട്ട ചർച്ചകൾ. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വെവ്വേറെ നടത്തുന്ന ചർച്ച നിർണായകമാകും. മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി ഉമ്മൻ ചാണ്ടിയും രമേശും ഡൽഹിയിൽ പ്രത്യേകമായി നടത്തിയ ചർച്ചകളെ തുടർന്നാണ് രാഹുലുമായുള്ള ചർച്ച.
നിലവിലെ പ്രസിഡന്റ് എം.എം. ഹസന്റെ കേരള മോചന യാത്ര 27ന് അവസാനിക്കുന്നതിനു മുന്‍പായി തന്നെ കെപിസിസി പ്രസിഡന്റ് കാര്യത്തിൽ തീരുമാനം ഉണ്ടാക്കാനാണ് ഹൈക്കമാൻഡിന്റെ ശ്രമം. ചെങ്ങന്നൂരിൽ വിജയം ഉറപ്പിക്കാനായാൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ കോണ്‍ഗ്രസിന് നേട്ടം ആവർത്തിക്കാമെന്ന വാദമാണ് അടുത്ത മാസം തന്നെ പുതിയ പ്രസിഡന്റ് വേണമെന്ന ചർച്ചയ്ക്ക് ചൂടു പിടിപ്പിച്ചത്.
എന്നാൽ, ഇന്നലത്തെ ചർച്ചയിലും പുതിയ പിസിസി പ്രസിഡന്റിന്റെ പേര് സംബന്ധിച്ച അന്തിമ ധാരണയായില്ല. മറ്റു സംസ്ഥാനങ്ങളിൽ രാഹുൽ നടപ്പാക്കിയ രീതി അതേ പടി കേരളത്തിൽ നടപ്പാക്കില്ലെന്നാണ് ഇതുവരെയുള്ള ചർച്ചകളിലെ ധാരണ.
സംസ്ഥാന കോണ്‍ഗ്രസിനെയും യുഡിഎഫിനെയും യോജിപ്പോടെ നയിക്കാനാകുന്ന ആൾ വേണമെന്നതിൽ ഹൈക്കമാൻഡിനും വിയോജിപ്പില്ല.
കുറച്ചുകാലമായി തുടങ്ങിയ ചർച്ചകളുടെ തുടർച്ചയാണ് ഇന്നലെ വൈകുന്നേരം ഉമ്മൻ ചാണ്ടിയുമായി നടത്തിയതെന്ന് ആന്റണി ദീപികയോടു പറഞ്ഞു. സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള രമേശിന്റെ മകന്റെ ഇന്റർവ്യൂ ഇന്നു നടക്കുന്നതിനാൽ രാഹുലുമായുള്ള രമേശിന്റെ കൂടിക്കാഴ്ച വൈകുന്നേരമോ, നാളയോ നടക്കുമെന്നാണ് കരുതുന്നത്.
വിവിധ കാര്യങ്ങളുമായി ഡൽഹിയിലെത്തിയ പ്രഫ. കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങി നിരവധി പേരും ആന്റണി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് എന്നിവരുമായി പലപ്പോഴായി ചർച്ചകൾ നടത്തിയിട്ടുണ്ട്.
പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇവർക്കു പുറമെ പല തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ബെന്നി ബഹനാൻ, വി.ഡി. സതീശൻ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ തുടങ്ങിയവരും ആന്റണി, ഹൈക്കമാൻഡ് പ്രതിനിധികൾ എന്നിവരുമായി നേരത്തെ അനൗപചാരിക ചർച്ച നടത്തിയിരുന്നു. വി.എം. സുധീരൻ, എം.എം. ഹസൻ, പി.സി. ചാക്കോ, കെ.സി. വേണുഗോപാൽ, കെ. മുരളീധരൻ, പി.ജെ. കുര്യൻ തുടങ്ങിയ പ്രബല നേതാക്കളുമായും കൂടുതൽ ആശയവിനിമയം നടത്തിയ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക.
കേരളത്തിൽ സാമുദായിക സന്തുലിതാവസ്ഥ പരിഗണിക്കാതെ തീരുമാനം പാടില്ലെന്നും സംസ്ഥാന നേതാക്കൾ ശഠി്ക്കുന്നു. പൊതുവായ സ്വീകാര്യതയും കഴിവും നോക്കി പ്രായോഗിക സമീപനങ്ങൾ സംസ്ഥാനത്തിന് അനിവാര്യമാണെന്ന് രാഹുലിനും ബോധ്യമുണ്ട്.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.