ന്യൂഡൽഹി: രാജ്യത്തു കറൻസി ക്ഷാമം വീണ്ടും ജനങ്ങളെ വലയ്ക്കുന്നു. നിരവധി സംസ്ഥാനങ്ങളിലെ എടിഎമ്മുകളിൽ പണമില്ലാതായി. ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബിഹാർ, യുപി, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക, ആസാം, ഡൽഹി, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്ഷാമം നേരിട്ടു. ചിലയിടങ്ങളിൽ സ്ഥിതി രൂക്ഷമാണെന്ന് റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ ചില എടിഎമ്മുകളിലും ആവശ്യത്തിനു നോട്ടില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.നോട്ട് റദ്ദാക്കലിനെത്തുടർന്നുണ്ടായതുപോലെയുള്ള ക്ഷാമമാണ് ഇപ്പോൾ.
ആന്ധ്രയിലും തെലുങ്കാനയിലും മറ്റും ഒരാഴ്ചയായി എടിഎമ്മുകളിൽ ആവശ്യത്തിന് കറൻസി ലഭിക്കുന്നില്ല. നൂറു കണക്കിന് എടിഎമ്മുകൾക്കു മുന്നിൽ പണമില്ല, പ്രവർത്തന രഹിതം തുടങ്ങിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഉത്തരേന്ത്യയിൽ പല എടിഎം കൗണ്ടറുകളും അടച്ചിട്ടു. കറൻസിക്കായി ബാങ്കുകൾക്കു മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. നോട്ടുള്ള എടിഎമ്മുകളിൽ പതിനായിരം രൂപയ്ക്കു മുകളിൽ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ 200 രൂപ, 50 രൂപ നോട്ടുകളുടെ ദൗർലഭ്യവും തുടരുകയാണ്.
നോട്ട് ക്ഷാമത്തിൽ പൊതുജനങ്ങളും പ്രതിപക്ഷ നേതാക്കളും കേന്ദ്രസർക്കാരിനെതിരേ രൂക്ഷമായാണ് പ്രതികരിച്ചത്. സാന്പത്തിക സ്ഥിതിയും ബാങ്കിംഗ് സംവിധാനവും തകർത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളാണ് ഇപ്പോഴത്തെ നോട്ട് ക്ഷാമത്തിലേക്കു വഴിതെളിച്ചതെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇതര നേതാക്കളും കുറ്റപ്പെടുത്തി.
കറൻസി ക്ഷാമം താത്കാലികം ആണെന്നും ആശങ്ക വേണ്ടെന്നും ധനമന്ത്രി അരുണ് ജയ്റ്റ്ലി അവകാശപ്പെട്ടു. മൂന്നു ദിവസത്തിനകം ആവശ്യത്തിനു കറൻസി ലഭ്യമാകും. മതിയായ കറൻസി പ്രചാരത്തിലുണ്ട്. പെട്ടെന്ന് അസാധാരണമായി കറൻസിക്ക് ആവശ്യം കൂടിയതു മൂലം ഉണ്ടായ താത്കാലിക ക്ഷാമം വേഗത്തിൽ പരിഹരിക്കുമെന്ന് ജയറ്റ്ലി ട്വിറ്ററിൽ വ്യക്തമാക്കി.
സർക്കാരിന്റെ പക്കൽ മൊത്തം 1.25 ലക്ഷം കോടി രൂപയുടെ കറൻസി ഉണ്ടെന്ന് ധനസഹമന്ത്രി എസ്.പി. ശുക്ല വിശദീകരിച്ചു. ചില സംസ്ഥാനങ്ങളിൽ കുറവും മറ്റു ചിലയിടങ്ങളിൽ കൂടുതലും നോട്ടുകൾ ഉണ്ടായതായാണ് പ്രശ്നം. സംസ്ഥാനങ്ങളിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് നോട്ടുകൾ കൈമാറാൻ റിസർവ് ബാങ്ക് സമിതി രൂപീകരിച്ചതായി സഹമന്ത്രി പറഞ്ഞു.
എന്നാൽ, കറൻസി ക്ഷാമം നിലവിലുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തലവൻ രജനീഷ് കുമാർ പരോക്ഷമായി സമ്മതിച്ചു. രാജ്യത്ത് കാർഷികോത്പന്നങ്ങളുടെ സംഭരണം തുടങ്ങിയതാകാം ക്ഷാമത്തിനു കാരണമെന്നാണ് എസ്ബിഐ തലവന്റെ ന്യായം.
റിസർവ് ബാങ്ക് ഓഫീസുകളിലും വിവിധ ബാങ്കുകളുടെ കറൻസി ചെസ്റ്റുകളിലും ആവശ്യത്തിനു കറൻസി ഉണ്ടെന്നു റിസർവ് ബാങ്കും വിശദീകരിച്ചു.
നോട്ട് അച്ചടി അഞ്ചിരട്ടിയാക്കും
ന്യൂഡൽഹി: രാജ്യത്ത് നോട്ട് അച്ചടി അഞ്ചിരട്ടിയാക്കുന്നു. കറൻസി ക്ഷാമം നേരിടുന്നതിനായാണ് 500 രൂപയുടെ നോട്ട് അച്ചടി കൂട്ടുന്നതെന്നു കേന്ദ്രസർക്കാർ വിശദീകരിച്ചു. മറ്റു നോട്ടുകളുടെ അച്ചടിയും കൂട്ടിയിട്ടുണ്ട്.
ഇനിമുതൽ ദിവസവും 2,500 കോടി രൂപയ്ക്കുള്ള 500 രൂപ നോട്ടുകളുടെ അച്ചടിയാണ് നടത്തുക എന്നും സാന്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് അറിയിച്ചു. ഒരു മാസത്തിനകം 75,000 കോടിയുടെ 500 രൂപ നോട്ടുകൾ പുറത്തിറക്കും.
2000 രൂപ അച്ചടിക്കുന്നില്ല
ന്യൂഡൽഹി: 2000 രൂപയുടെ കറൻസി ഇപ്പോൾ അച്ചടിക്കുന്നില്ല. കറൻസിക്ഷാമത്തിന് ഒരു വലിയ കാരണം ഇതാണ്. 2000-ന്റെ അച്ചടി നിർത്താൻ തീരുമാനിച്ചിട്ട് ആറു മാസമായെന്നാണു ധനമന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് സഞ്ജീവ് സന്യാൽ ഇന്നലെ പറഞ്ഞത്.
2000 രൂപയ്ക്കു പകരം 500 രൂപ, 100 രൂപ കറൻസികളാണ് എടിഎമ്മുകളിൽനിന്നു ലഭിക്കുന്നത്.
2000 രൂപ കറൻസി അടിച്ചപ്പോൾ അതു വയ്ക്കാവുന്ന വിധം എല്ലാ എടിഎമ്മുകളിലെയും ട്രേകൾ മാറ്റിയിരുന്നു. ഇപ്പോൾ അച്ചടിക്കാത്തതിനാൽ 2000 രൂപയുടെ ഭാഗത്തു കറൻസി നിറയ്ക്കാൻ പറ്റുന്നില്ല. ബാക്കി ഭാഗത്തു വയ്ക്കുന്ന ചെറിയ തുകയുടെ കറൻസി വേഗം തീർന്നുപോകുകയും ചെയ്യുന്നു.
ഏതായാലും 500 രൂപ നോട്ടുകളുടെ അച്ചടി പ്രതിദിനം 500 കോടിയിൽനിന്നു 2500 കോടി രൂപയ്ക്കുള്ളതായി വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകി.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.