മുംബൈ: മഹാരാഷ്ട്രയിൽനിന്നു രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാർഥി വി. മുരളീധരൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് 33 പേർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രവിശങ്കർ പ്രസാദ്, ധർമേന്ദ്ര പ്രധാൻ, തവാർചന്ദ് ഗെലോട്ട് തുടങ്ങിയവർ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ ആറ് ഒഴിവാണുള്ളത്. ബിജെപി നോമിനി വിജയ രഹാത്കർ പത്രിക പിൻവലിച്ചതോടെ ആറു പേർ മാത്രമായി മത്സരരംഗത്ത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, നാരായൺ റാണെ, വി. മുരളീധരൻ(എല്ലാവരും ബിജെപി), കുമാർ കേത്കർ(കോൺഗ്രസ്), അനിൽ ദേശായി(ശിവസേന), വന്ദന ചവാൻ(എൻസിപി) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ബിഹാർ
ബിഹാറിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അടക്കം അഞ്ചു പേർ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബസിഷ്ഠ നാരായൺ സിംഗ്, വ്യവസായി മഹേന്ദ്ര പ്രസാദ് സിംഗ്(ജെഡി-യു), മനോജ് ഝാ, അഷ്ഫാഖ് കരീം(ആർജെഡി), മുൻ കേന്ദ്രമന്ത്രി അഖിലേഷ് പ്രസാദ് സിംഗ്(കോൺഗ്രസ്) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. എൻഡിഎയുടെ ആറ് പ്രതിനിധികളുടെ രാജ്യസഭാ കാലാവധി പൂർത്തിയായതിനെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. മൂന്നു സീറ്റ് നേടാൻ ആർജെഡി മുന്നണിക്കായി. നിരവധി വർഷത്തിനുശേഷമാണു ബിഹാറിൽനിന്നു കോൺഗ്രസിനു പ്രതിനിധിയുണ്ടാകുന്നത്.
മധ്യപ്രദേശ്
മധ്യപ്രദേശിൽനിന്ന് നാലു ബിജെപി അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിമാരായ തവാർചന്ദ് ഗെലോട്ട്, ധർമേന്ദ്ര പ്രധാൻ, അജയ് പ്രതാപ് സിംഗ്, കൈലാഷ് സോണി(ബിജെപി), രാജ്മണി പട്ടേൽ(കോൺഗ്രസ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഗുജറാത്ത്
ഗുജറാത്തിൽ രണ്ടു ബിജെപി അംഗങ്ങളും രണ്ട് കോൺഗ്രസ് അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെയും ബിജെപിയുടെയും ഓരോ സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെയാണു മത്സരം ഒഴിവായത്. കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല, മൻസുഖ് മൺഡാവിയ(ബിജെപി), നരൻ രത്വ, അമീ യാജ്നിക്(കോൺഗ്രസ്) എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തിൽ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ വേണ്ടത് 38 വോട്ടാണ്. കോൺഗ്രസിന് 77 അംഗങ്ങളുണ്ട്. ഗുജറാത്തിൽനിന്നു രാജ്യസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ രണ്ടിൽനിന്നു നാലായി. ബിജെപിയുടേത് ഒന്പതിൽനിന്ന് ഏഴായി കുറഞ്ഞു.
രാജസ്ഥാൻ
രാജസ്ഥാനിൽ മൂന്നു ബിജെപി അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കിരോരി മീണ, ഭൂപേന്ദർ യാദവ്, മദൻലാൽ സെയ്നി എന്നിവരാണ് രാജ്യസഭാംഗങ്ങളാകുന്നത്. എൻപിപി നേതാവായിരുന്ന മീണ കഴിഞ്ഞയാഴ്ചയാണു ബിജെപിയിൽ ചേർന്നത്.
ആന്ധ്രപ്രദേശ്
ആന്ധ്രപ്രദേശിൽ ടിഡിപിയുടെ രണ്ട് അംഗങ്ങളും ഒരു വൈഎസ്ആർ കോൺഗ്രസ് അംഗവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സി.എം. രമേഷ്, കെ. രവീന്ദ്രകുമാർ(ടിഡിപി), വെമിറെജ്ജി പ്രഭാകർ റെഡ്ഡി(വൈഎസ്ആർ കോൺഗ്രസ്) എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്.
ഒഡീഷ
ഒഡീഷയിൽ മൂന്നു ബിജെഡി അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രശാന്ത് നന്ദ, സൗമ്യ രഞ്ജൻ പട്നായിക്, അച്യുത സാമന്ത എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്.
ഹരിയാന
ഹരിയാനയിൽ ബിജെപി സ്ഥാനാർഥി ലഫ്. ജനറൽ ഡി.പി. വാട്സ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഹിമാചൽപ്രദേശ്
ഹിമാചൽപ്രദേശിൽനിന്നു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിൽനിന്ന് ബിജെപിയിലെ അനിൽ ബലുനി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് മത്സരരംഗത്തില്ലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.