ലക്നോ/പാറ്റ്ന: യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും തട്ടകങ്ങളിൽ ബിജെപിക്കു വൻ തിരിച്ചടി. ആദിത്യനാഥിന്റെ ലോക്സഭാമണ്ഡലമായിരുന്ന ഗോരഖ്പുരിലും മൗര്യയുടെ ലോക്സഭാ മണ്ഡലമായിരുന്ന ഫൂൽപുരിലും സമാജ്വാദി പാർട്ടി (എസ്പി) സ്ഥാനാർഥികൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
മായാവതിയുടെ ബിഎസ്പിയു ടെ പിന്തുണ എസ്പിക്കായിരു ന്നു. ബിഹാറിലെ അരാരിയ ലോക്സഭാ മണ്ഡലം ബിജെപിയുടെയും മുൻസഖ്യകക്ഷിയായ ജെഡി-യുവിന്റെയും വെല്ലുവിളി അതിജീവിച്ച് ആർജെഡി നിലനിർത്തി. ജഹാനാബാദ് നിയമസഭാ മണ്ഡലവും ആർജെഡി നിലനിർത്തി. ബിഹാറിൽ ഭാബുവ നിയമസഭാ സീറ്റ് നിലനിർത്താനായതു മാത്രമാണു ബിജെപിക്ക് ഏക ആശ്വാസം. ത്രിപുരയിൽ ചരിത്രവിജയം നേടി ഏതാനും ദിവസങ്ങൾക്കുള്ളിലാണു ഹിന്ദിബെൽറ്റിൽ ബിജെപിയുടെ പരാജയം.
ഗോരഖ്പുരിൽ സമാജ്വാദി പാർട്ടിയിലെ പ്രവീൺ നിഷാദ് 21,961 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ബിജെപിയിലെ ഉപേന്ദ്ര ദത്ത് ശുക്ലയെ പരാജയപ്പെടുത്തിയത്. ഫൂൽപുരിൽ എസ്പിയിലെ നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേൽ 59,460 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ കൗശലേന്ദ്ര സിംഗ് പട്ടേലിനെ തറപറ്റിച്ചു. 2014ൽ 312, 783 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യോഗി ആദിത്യനാഥ് നേടിയത്. 308,308 ആയിരുന്നു കേശവ് പ്രസാദ് മൗര്യയുടെ ഭൂരിപക്ഷം.
25 വർഷത്തിനുശേഷം ബിജെപിക്കെതിരേ സമാജ്വാദി പാർട്ടിയും ബിഎസ്പിയും ഒന്നിച്ചതാണു ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഒബിസി-ദളിത്-മുസ്ലിം വോട്ടുകളുടെ ഏകീകരണം രണ്ടു മണ്ഡലങ്ങളിലും സമാജ്വാദി പാർട്ടിക്കു തുണയായി. ഫൂൽപുരിൽ അതീഖ് അഹമ്മദ് എന്ന സ്വതന്ത്രൻ 48,000 വോട്ട് നേടിയെങ്കിലും എസ്പിയുടെ മുന്നേറ്റത്തെ തടയാ നായില്ല. രണ്ടിടത്തും മത്സരിച്ച കോൺഗ്രസിനു യാതൊരു ചലനവുമുണ്ടാക്കാനായില്ല. ഗോരഖ്പുരിൽ 18,884 വോട്ടും ഫൂൽപുരിൽ 19,334 വോട്ടുമാണു കോൺഗ്രസിന്റെ പേരിൽ വീണത്.
ഇരു മണ്ഡലങ്ങളിലും അനായാസ വിജയമാണു ബിജെപി പ്രതീക്ഷിച്ചിരുന്നത്. ഫൂൽപുരിനേക്കാൾ ഗോരഖ്പുരിലെ പരാജയമാണു ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്. 1998 മുതൽ തുടർച്ചയായി അഞ്ചു തവണ വൻ ഭൂരിപക്ഷത്തിൽ യോഗി ആദിത്യനാഥ് വിജയിച്ച മണ്ഡലമാണു ഗോരഖ്പുർ. 1989 നു ശേഷം ആദ്യമായാണു കിഴക്കൻ യുപിയിലെ ഈ മണ്ഡലത്തിൽ ബിജെപി പരാജയം രുചിക്കുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്പുരിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളും വൻ ഭൂരിപക്ഷത്തിനാണു ബിജെപി വിജയിച്ചത്.
2014നുശേഷം ആറു സിറ്റിംഗ് ലോക്സഭാ മണ്ഡലങ്ങൾ ബിജെപിക്കു നഷ്ടമായി. രത്ലാം(മധ്യപ്രദേശ്), ഗുരുദാസ്പുർ(പഞ്ചാബ്), ആജ്മീർ, ആൾവാർ(രാജസ്ഥാൻ), ഗോരഖ്പുർ, ഫൂൽപുർ(യുപി) എന്നിവയാണു ബിജെപിക്കു നഷ്ടമായ മണ്ഡലങ്ങൾ.
ആർജെഡിയെ പിടിച്ചുനിർത്താനാവാതെ ബിജെപി-ജെഡി-യു സഖ്യം വലയുകയായിര ുന്നു. ജെഡി-യുവുമായി ബാന്ധവം പുനഃസ്ഥാപിച്ചിട്ടും ബിഹാറിൽ ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല. ലാലു ജയിലിലാണെങ്കിലും ആർജെഡിയുടെ വോട്ട്ബാങ്കിനു കോട്ടമില്ലെന്ന് ഉപതെരഞ്ഞെടുപ്പ് തെളിയിച്ചു. അരാരിയ മണ്ഡലത്തിൽ ആർജെഡിയിലെ സർഫറാസ് ആലം അറുപതിനായിരത്തിലധികം വോട്ടിന്റെ വ്യത്യാസത്തിൽ ബിജെപിയിലെ പ്രദീപ്കുമാർ സിംഗിനെ തോൽപ്പിച്ചു. ആർജെഡി എംപി തസ്ലിമുദ്ദീന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. തസ്ലിമുദ്ദീന്റെ മകനാണു സർഫറാസ്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായിരുന്നു ഇദ്ദേഹം ജെഡി-യു വിട്ട് ആർജെഡിയിലെത്തിയത്. ജെഹനാബാദിൽ ആർജെഡിയുടെ സൺഡേ യാദവ് ജെഡി-യുവിലെ അഭിരാം ശർമയെ 35,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു. അരാരിയയിലും ജെഹനാബാദിലും മുസ്ലിം-യാദവ വോട്ടുകൾ ആർജെഡിക്കൊപ്പം നിലകൊണ്ടു.
മുൻ മുഖ്യമന്ത്രി ജീതൻ റാം മാൻജിവഴി മഹാദളിത് വോട്ടുകളും ആർജെഡി മുന്നണിയിലേക്കെത്തി. ഭാബുവ നിയമസഭാ മണ്ഡലം ബിജെപി നിലനിർത്തി. ഇവിടെ ബിജെപിയിലെ റിങ്കി റാണി പാണ്ഡേ കോൺഗ്രസിലെ ശംഭു സിംഗ് പട്ടേലിനെ 14,000 വോട്ടിനു പരാജയപ്പെടുത്തി. ഭാബുവയിലെ കോൺഗ്രസ് സ്ഥാനാർഥിയെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.