ദുബായ്: ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ ശ്രീദേവി(54)യുടെ അപ്രതീക്ഷിത വേർപാടിൽ തേങ്ങി സിനിമാലോകം. ഹൃദയാഘാതത്തെത്തുടർന്നു ശനിയാഴ്ച രാത്രി ദുബായിലായിരുന്നു അന്ത്യം. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. മരണസമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും സമീപത്തുണ്ടായിരുന്നു.
ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാൽ മൂത്ത മകൾ ജാൻവി ദുബായിക്കു പോയിരുന്നില്ല. ബന്ധുവും നടനുമായ മോഹിത് മാർവയുടെ വിവാഹത്തിൽ പങ്കെടുക്കാനാണു താരകു ടുംബം ദുബായിലെത്തിയത്. താമസിച്ചിരുന്ന ഹോട്ടലിലെ കുളിമുറിയിൽ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടൻ ദുബായ് റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഖലീജ് ടൈം സ് റിപ്പോർട്ട് ചെയ്തു.
മൃതദേഹം ഇന്നലെ ഇന്ത്യയിലെത്തിക്കാനായില്ല. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകൾ വൈകുന്നതാണു കാരണം. മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. സംസ്കാരച്ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. മുംബൈയിലെ ബാന്ദ്രയിലും അന്ധേരിയിലും ഇവർക്ക് വീടുകളുണ്ട്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. രണ്ടു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറു ഫിലിം ഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്. ആലിംഗനം, തുലാവർഷം, സത്യവാൻ സാവിത്രി, നാലുമണിപ്പൂക്കൾ, ദേവരാഗം, കുമാരസംഭവം ഉള്പ്പെടെ 26 മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
1978ലാണു ശ്രീദേവി ഹിന്ദിസിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സോൾവ സാവൻ ആയിരുന്നു ആദ്യ ചിത്രം. നാലു ദശാബ്ദത്തോളം സിനിമയിൽ സജീവമായിരുന്ന ശ്രീദേവി വിവാഹത്തെത്തുടർന്ന് 15 വർഷത്തോളം അഭിനയരംഗത്തുനിന്നു വിട്ടുനിന്നു. 2012ൽ ഗൗരി ഷിൻഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ തിരിച്ചു വന്നു. 2017ൽ നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പം അഭിനയിച്ച മോം ആണ് അവസാന സിനിമ. ഫീമെയിൽ അമിതാഭ് എന്നായിരുന്നു ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. ഭർത്താവ് ബോണി കപൂറിന്റെ സഹോദരനാണ് പ്രശസ്ത നടൻ അനിൽ കപൂർ. ബോണിയുടെ ഇളയ സഹോദരനാണ് നടൻ സഞ്ജയ് കപൂർ.
ശ്രീദേവിയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി, സോണിയഗാന്ധി, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ചലച്ചിത്രലോകത്തെ പ്രമുഖർ തുടങ്ങിയവർ അനുശോചനം അറിയിച്ചു.
വനിതാ സൂപ്പർസ്റ്റാർ
1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീ അമ്മ യാങ്കർ അയ്യപ്പൻ എന്ന ശ്രീദേവി ജനിച്ചത്. 1967ൽ നാലാം വയസിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി ശ്രീദേവി അരങ്ങേറ്റം കുറിച്ചു.
1971ൽ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള കേരളസർക്കാരിന്റെ പുരസ്കാരം നേടി. 1976ൽ കെ. ബാലചന്ദറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മുൺട്ര് മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെ ആദ്യമായി നായികയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.