നുത്തൻചേരി: ഹൊസൂർ രൂപതാ സ്ഥാപനവും നിയുക്ത ബിഷപ് മോണ്‍. സെബാസ്റ്റ്യൻ (ജോബി) പൊഴോലിപ്പറമ്പിലിന്റെ മെത്രാഭിഷേകവും ഇന്ന്.
ചെന്നൈ മിഷനിലെ നുത്തൻചേരി സെന്റ് ആന്റണീസ് സീറോ മലബാർ കത്തീഡ്രലിൽ ഉച്ചകഴിഞ്ഞു രണ്ടിനാണു മെത്രാഭിഷേകം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിക്കും.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ധർമപുരി രൂപത ബിഷപ് ഡോ. ലോറൻസ് പയസ് ദ്വരൈരാജ് എന്നിവർ സഹകാർമികരായിരിക്കും. സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ സുവിശേഷ പ്രഘോഷണം നടത്തും.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും സീറോ - മലബാർ ചെന്നൈ മിഷൻ കോ - ഓർഡിനേറ്ററുമായ മോണ്‍. ജോസ് ഇരുമ്പൻ തിരുക്കർമങ്ങൾക്ക് ആർച്ച് ഡീക്കനായിരിക്കും. മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ നിയമനപത്രം വായിക്കും. ഇരിങ്ങാലക്കുട രൂപത ചാൻസലർ റവ.ഡോ. നെവിൻ ആട്ടോക്കാരൻ പരിഭാഷപ്പെടുത്തും.
അഭിഷിക്തനാകുന്ന മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കും. ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത് (തൃശൂർ), മാർ ജോസഫ് പെരുന്തോട്ടം (ചങ്ങനാശേരി), മാർ ജോർജ് ഞരളക്കാട്ട് (തലശേരി), ഷംഷാബാദ് രൂപത നിയുക്ത മെത്രാൻ മാർ റാഫേൽ തട്ടിൽ, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ദിവ്യബലിക്കു സഹകാർമികരാകും.
തുടർന്നു നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്കു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ട്, ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, ഷിക്കാഗോ രൂപത സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് എന്നിവർ സഹകാർമികരാകും. ഇരിങ്ങാലക്കുട രൂപത മുൻ ചാൻസലർ റവ. ഡോ. ക്ലമന്റ് ചിറയത്ത് ആയിരിക്കും മുഴുവൻ തിരുക്കർമങ്ങളുടെയും മാസ്റ്റർ ഓഫ് സെറിമണി. കേരളത്തിന് അകത്തും പുറത്തുമുള്ള നാല്പതോളം മെത്രാന്മാർ സന്നിഹിതരായിരിക്കും.
ആഘോഷപരിപാടികൾക്കായി നുത്തൻചേരി സെന്റ് ആന്റണീസ് കത്തീഡ്രൽ ഒരുങ്ങിക്കഴിഞ്ഞു. കത്തീഡ്രൽ അങ്കണത്തിൽ 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ പന്തലും ഒരുക്കിയിട്ടുണ്ട്. 70 പേരുടെ ഗായകസംഘം തിരുക്കർമങ്ങൾക്കു ഗാനശുശ്രൂഷ നടത്തുമെന്നും നാലായിരം പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കുമെന്നും പിആർഒ ഫാ. ജോബി മേനോത്ത് അറിയിച്ചു.
മദ്രാസ്-മൈലാപ്പൂർ അതിരൂപത, ചെങ്കൽപ്പെട്ട്, പോണ്ടിച്ചേരി, വെല്ലൂർ, ധർമപുരി ലത്തീൻ രൂപതകൾ എന്നിവയുടെ അതിർത്തിക്കുള്ളിൽ ഉൾപ്പെടുന്നതാണു ഹൊസൂർ രൂപതയുടെ പ്രവർത്തന പരിധി. ചെന്നൈ നഗരത്തിൽനിന്ന് 343 കിലോമീറ്ററകലെ കർണാടക അതിർത്തിയോടുചേർന്നുള്ള ഹൊസൂർ ആസ്ഥാനമാക്കിയാണു രൂപത നിലവിൽ വരുന്നതെങ്കിലും എെനാവരം പാസ്റ്ററൽ സെന്ററായിരിക്കും താത്കാലിക ബിഷപ്സ് ഹൗസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.