ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത മാസത്തെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനത്തിൽ രോഹിംഗ്യകളുടെ പീഡനങ്ങളും അഭയാർഥി പ്രശ്നങ്ങളും പ്രധാന ചർച്ചാവിഷയമാകും. ധാക്കയിൽ വിശുദ്ധ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ ഭവനവും മാർപാപ്പ സന്ദർശിക്കും.
നവംബർ 27 മുതൽ ഡിസംബർ രണ്ടു വരെയാണ് ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയുടെ രണ്ട് അയൽരാജ്യങ്ങളിൽ ഒൗദ്യോഗിക സന്ദർശനം നടത്തുന്നത്. മ്യാൻമർ, ബംഗ്ലാദേശ് പ്രസിഡന്റുമാർ അടക്കമുള്ളവരുമായി നടത്തുന്ന പ്രത്യേക കൂടിക്കാഴ്ചകളിലും സമാധാന സമ്മേളനത്തിലും രോഹിംഗ്യകളുടെ പ്രശ്നം മാർപാപ്പ ഉന്നയിക്കും.
നവംബർ 27ന് ഉച്ചകഴിഞ്ഞ് 1.30ന് മ്യാൻമറിലെ പ്രധാന നഗരമായ യാംഗൂണിലെത്തുന്ന മാർപാപ്പ പിന്നീട് തലസ്ഥാനമായ നായിപിഡോയും സന്ദർശിക്കും. 30 മുതൽ ഡിസംബർ രണ്ടു വരെയാണ് ബംഗ്ലാദേശ് സന്ദർശനം.
30ന് ഉച്ചകഴിഞ്ഞ് ധാക്കയിലെത്തുന്ന മാർപാപ്പയുടെ മൂന്നു ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിന് ബംഗ്ലാദേശിലെ വത്തി ക്കാന്റെ നുണ്‍ഷ്യോയും മലയാളിയുമായ ആർച്ച്ബിഷപ് ഡോ. ജോർജ് കോച്ചേരിയാണ് നേതൃത്വം നൽകുന്നത്. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ധാക്കയിൽ മാർപാപ്പയുടെ പരിപാടിയിൽ പങ്കെടുത്തേക്കും. മ്യാൻമർ, തായ്ലൻഡ്, കംബോഡിയ, ലാവോസ് രാജ്യങ്ങളുടെ ചുമതലയുള്ള വത്തിക്കാൻ നുണ്‍ഷ്യോ ആർച്ച്ബിഷപ് പോൾ ഷാംഗ് ഇൻ നാം ആണ് മ്യാൻമർ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ നടത്തുന്നത്.
ബുദ്ധമത വിശ്വാസികൾക്കു ഭൂരിപക്ഷമുള്ള മ്യാൻമറിലെ കൊടിയ പീഡനങ്ങളെത്തുടർന്ന് അഞ്ചു ലക്ഷത്തോളം രോഹിംഗ്യകൾ ബംഗ്ലാദേശും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ. മ്യാൻമർ പട്ടാളത്തിന്റെയും പോലീസിന്റെയും പിന്തുണയോടെ നടക്കുന്ന വംശീയ ഉന്മൂലനത്തിനെതിരേ ഉയരുന്ന ആഗോള പ്രതിഷേധത്തിന് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തോടെ പുതിയ മാനങ്ങൾ കൈവരുമെന്നാണു പ്രതീക്ഷ. രോഹിംഗ്യകളോട് മനുഷ്യത്വപരമായ സമീപനം വേണമെന്ന് മാർപാപ്പ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തിലാദ്യമായാണ് ഏതെങ്കിലുമൊരു മാർപാപ്പ മ്യാൻമറിൽ ശ്ലൈഹിക സന്ദർശനം നടത്തുന്നത്.
മാർപാപ്പയുടെ പരിപാടികൾ
നവംബർ 26 ഞായർ: 21.40- റോമിൽ നിന്ന് മ്യാൻമറിലേക്ക്
നവംബർ 27 തിങ്കൾ: 13.30- യാംഗൂണ്‍ ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഒൗദ്യോഗിക വരവേൽപ്.
നവംബർ 28 ചൊവ്വ: 14.00- നായിപിഡോയിലേക്ക് വിമാനം കയറും.
15.10- നായിപിഡോ വിമാനത്താവളത്തിൽ ഒൗദ്യോഗിക സ്വീകരണം.
15.50- പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ആചാരപരമായ വരവേൽപ്.
16.00- മ്യാൻമർ പ്രസിഡന്റ് ഹിതിൻ കയാവുമായി കൂടിക്കാഴ്ച.
16.30- സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ ഓങ് സാൻ സൂ കിയുമായി കൂടിക്കാഴ്ച.
17.15- അന്താരാഷ്ട്ര കണ്വൻഷൻ സെന്ററിൽ ഫ്രാൻസിസ് മാർപാപ്പയുടെ പ്രസംഗം. സർക്കാരിലെ ഉന്നതർ, പൗരപ്രമുഖർ, നയതന്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുക്കും.
18.20- വിമാനത്തിൽ യാംഗൂണിലേക്കു മടക്കം.
19.25- യാംഗൂണ്‍ വിമാനത്താവളത്തിലെത്തും. രാത്രി വിശ്രമം.
നവംബർ 29, ബുധൻ: 09.20- കയിക്കാസൻ മൈതാനിയിൽ ദിവ്യബലിയും മാർപാപ്പയുടെ സന്ദേശവും.
16.15- കാബ അയി സെന്ററിൽ ബുദ്ധസന്യാസിമാരുടെ സുപ്രീം കൗണ്‍സിൽ സംഘയിൽ മാർപാപ്പയുടെ പ്രസംഗം.
17.15- സെന്റ് മേരീസ് കത്തീഡ്രലിൽ മ്യാൻമറിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച.
നവംബർ 30, വ്യാഴം: 10.15- സെന്റ് മേരീസ് കത്തീഡ്രലിൽ യുവാക്കൾക്കും കുട്ടികൾക്കുമായി ദിവ്യബലിയും സന്ദേശവും.
12.45- യാംഗൂണ്‍ വിമാനത്താവളത്തിൽ ഒൗദ്യോഗിക യാത്രയയപ്പ്.
15.00-ധാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒൗദ്യോഗിക വരവേല്പ്.
16.00- സവറിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദർശനം.16.45- ബംഗബന്ദു സ്മാരക മ്യൂസിയത്തിൽ ബംഗ്ലാദേശ് രാഷ്ട്രപിതാവിന് പ്രണാമം.
17.30- പ്രസിഡന്റിന്റെ കൊട്ടാരത്തിൽ പ്രസിഡന്റ് അ്ബദുൾ ഹമീദുമായി കൂടിക്കാഴ്ച
18.00- പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സർക്കാരിലെ ഉന്നതർ, പൗരപ്രമുഖർ, നയതന്ത്രജ്ഞർ തുടങ്ങിയവരുമായി കൂടിക്കാഴ്ചയും പ്രസംഗവും.
ഡിസംബർ ഒന്ന്, വെള്ളി:10.00- സുഹ്റാവർദ്ധി ഉദ്യാൻ പാർക്കിൽ ദിവ്യബലി
15.20- ധാക്കയിലെ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിൽ പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച.
16.00- ധാക്ക സെന്റ് മേരീസ് കത്തീഡ്രൽ സന്ദർശനം.
16.14- വയോധിക വൈദികർക്കായുള്ള മന്ദിരത്തിൽ ബംഗ്ലാദേശിലെ മെത്രാന്മാരുമായി കൂടിക്കാഴ്ച, പ്രസംഗം.
17.00- ആർച്ച്ബിഷപ്പിന്റെ വസതിയുടെ പൂന്തോട്ടത്തിൽ സമാധാനത്തിനായി മതാന്തര- എക്യുമെനിക്കൽ സമ്മേളനം. മാർപാപ്പയുടെ പ്രസംഗം.
ഡിസംബർ രണ്ട്, ശനി: 10.00 തേജ്ഗാവിലുള്ള മദർ തെരേസ ഭവന സന്ദർശനം.
10.45- ഹോളി റോസറി പള്ളിയിൽ വൈദികർ, സന്യാസിനികൾ, അഭിഷിക്തർ, സെമിനാരി വിദ്യാർഥികൾ, സന്യാസിനീ സഭകളിലെ അർഥിനികൾ, വിശ്വാസികൾ എന്നിവരുമായി കൂടിക്കാഴ്ചയും മാർപാപ്പയുടെ പ്രസംഗവും.
11.45- പുരാതനമായ ഹോളി റോസറി പള്ളിയിലും സെമിത്തേരിയിലും സന്ദർശനം.
15.20- ധാക്കയിലെ നോർട്ടഡാം കോളജിൽ യുവജനസമ്മേളനവും പ്രസംഗവും.
16.45- ധാക്ക വിമാനത്താവളത്തിൽ ഒൗദ്യോഗിക യാത്രയയപ്പ്.
23.00 റോമിലെ സിയാംപിനോ വിമാനത്താവളത്തിലെത്തും.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.