ന്യൂഡൽഹി: ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നതെന്ന് സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണാബ് മുഖർജി. രാഷ്ട്രപതിയുടെ വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണ്. പാർലമെന്റാണ് ക്ഷേത്രം. രാഷ്ട്രനായകന്റെ വികാരവും ആവേശവും ജനസേവനം ആകണന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടി വരുന്ന അക്രമങ്ങൾക്കെതിരേ ശക്തമായ മുന്നറിയിപ്പു നൽകിയ രാഷ്ട്രപതി, അഹിംസയുടെ ശക്തി രാജ്യം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടു.
പൗരസമത്വമുള്ള ജനാധിപത്യം, എല്ലാ മതവിശ്വാസങ്ങൾക്കും തുല്യസ്വാതന്ത്ര്യം നൽകുന്ന മതേതരത്വം, എല്ലാ മേഖലകൾക്കും തുല്യത, സാന്പത്തിക സമത്വം എന്നിവയിലാണ് ആധുനികരാഷ്ട്രം കെട്ടിപ്പടുക്കേണ്ടതെന്ന് പ്രണാബ് അഭിപ്രായപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളോടുള്ള തികഞ്ഞ ആത്മാർഥതയോടെ ഒാരോരുത്തരും അവരുടെ കടമകൾ നിറവേറ്റണം. രാജ്യത്തെ ഏറ്റവും ദരിദ്രർക്കു പോലും രാഷ്ട്രനിർമാണത്തിൽ പങ്കുണ്ടെന്ന് അനുഭവപ്പെട്ടാൽ മാത്രമേ യഥാർഥ വികസനം ആവുകയുള്ളൂവെന്നും രാഷ്ട്രത്തോടായി ഇന്നലെ രാത്രി നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ പ്രണാബ് ചൂണ്ടിക്കാട്ടി. പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അധികാരം കൈമാറി ഇന്നുച്ചയ്ക്കു പ്രണാബ് ഡൽഹി രാജാജി മാർഗിൽ എ.പി.ജെ. അബ്ദുൾ കാലം താമസിച്ചിരുന്ന പത്താം നന്പർ വസതിയിലേക്കു താമസം മാറും.
വെറുമൊരു ഭൂമിശാസ്ത്രപരമായ അസ്തിത്വം മാത്രമല്ല ഇന്ത്യ. ആശയങ്ങൾ, തത്ത്വശാസ്ത്രം, ബൗദ്ധികത, വ്യാവസായിക പ്രതിഭ, നൈപുണ്യം, അനുഭവ പരിജ്ഞാനം എന്നിവയെല്ലാം ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം. നൂറ്റാണ്ടുകളിലൂടെ കടന്നുപോയ ആശയസംഹിതകളുടെ കൂടിച്ചേരലിന്റെ ഭാഗമാണ് നമ്മുടെ ബഹുസ്വരത. വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും ഭാഷകളും ആണ് ഇന്ത്യയെ സവിശേഷമാക്കുന്നത്. മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത എല്ലാവരെയും ഉൾക്കൊള്ളുന്ന സന്തോഷമുള്ള സമൂഹമായി വളരുകയാണ് പ്രധാനം.
സഹിഷ്ണുതയിൽ നിന്നാണ് നാം ശക്തി പ്രാപിക്കുന്നത്. വിഭിന്നങ്ങളായ ദർശനങ്ങളുടെ ഇഴകൾ കൂടിച്ചേർന്നതാണ് നമ്മുടെ പൊതുസംവാദം. ചിലപ്പോൾ നമ്മൾ തർക്കിച്ചേക്കാം, സമ്മതിച്ചേക്കാം, വിയോജിക്കാം. എന്നാൽ, വിഭിന്നങ്ങളായ അഭിപ്രായങ്ങളെ നമുക്ക് നിഷേധിക്കാനാകില്ല. അല്ലെങ്കിൽ നമ്മുടെ ചിന്താധാരയുടെ അടിസ്ഥാനപരമായ സ്വാഭാവം തന്നെ ഇല്ലാതാകും.
ഇന്ത്യൻ സംസ്കാരത്തിന്റെ ശരിയായ അടിത്തറ കരുണയിലും സഹാനുഭൂതിയിലുമാണ്. എന്നാൽ, എല്ലാ ദിവസവും നമുക്കു ചുറ്റും അക്രമങ്ങൾ കൂടി വരുന്നു. അവിശ്വാസം, ഭയം, ഇരുട്ട് എന്നിവയാണ് ഈ അക്രമത്തിന്റെ ഹൃദയം. ശാരീകമായും വാക്കുകൾ കൊണ്ടുമുള്ള എല്ലാത്തരം അക്രമങ്ങളിൽനിന്നും നമ്മുടെ പൊതുസമൂഹത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമരഹിത സമൂഹത്തിനു മാത്രമേ ജനാധിപത്യ പ്രക്രിയയിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെയും അശക്തരുടെയും പങ്കാളിത്തം ഉറപ്പാക്കാനാവുകയുള്ളൂ. കരുണയും കരുതലുമുള്ള സമൂഹ സൃഷ്ടിക്ക് അഹിംസയാകണം ശക്തി വീണ്ടെടുക്കാൻ കഴിയണമെന്നും പ്രണാബ് ആവശ്യപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം നിലനിൽപിന് അനിവാര്യമാണ്. ആവശ്യങ്ങളെ അത്യാഗ്രഹങ്ങൾ മറികടക്കുന്പോഴാണ് വെള്ളപ്പൊക്കവും വരൾച്ചയും പോലുള്ള പ്രകൃതിയുടെ രോഷം നേരിടേണ്ടി വരുന്നത്. കാർഷിക മേഖലയെയാണ് കാലാവസ്ഥ വ്യതിയാനും ഏറ്റവും ബാധിക്കുന്നത്. വെള്ളത്തിന്റെ ലഭ്യതക്കുറവിന് തടയിടുന്നതിനും മണ്ണിന്റെ ആരോഗ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിന് ശാസ്ത്രജ്ഞരും സാങ്കേതിക വിദദ്ധരും കോടിക്കണക്കിനു കർഷകരുമായി ചേർന്നു പ്രവർത്തിക്കണമെന്ന് പ്രണാബ് നിർദേശിച്ചു.
വിദ്യാഭ്യാസ രീതിയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാണാപ്പാഠം പഠിക്കുന്ന രീതി മാറ്റി ക്രിയാത്മകവും നൂതനുമായ ചിന്ത പ്രോൽസാഹിപ്പിക്കുന്നതാകണം സർവകലാശാലകൾ. ചർച്ചകൾ, തർക്കങ്ങൾ തുടങ്ങിയവയിലൂടെ യുക്തിപരമായ ചിന്ത വളർത്തിയെടുക്കണമെന്ന് പ്രണാബ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.