ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ടാൽ ബിജെപിയുടെ ഭാഗമായിരിക്കില്ലെന്നും ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി എം. വെങ്കയ്യ നായിഡു. മന്ത്രിസ്ഥാനം രാജി വച്ചതിനു പിന്നാലെ ബിജെപിയിൽനിന്നു വെങ്കയ്യ നായിഡു രാജിവച്ചു. ഇപ്പോൾ താൻ ഒരു പാർട്ടിയിലും ഇല്ലെന്നാണ് ഇന്നലെ നാമനിർദേശ പത്രിക നൽകിയ ശേഷം വെങ്കയ്യ നായിഡുവും വ്യക്തമാക്കിയത്. രാജ്യസഭാംഗമായി തുടരുമെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന ബിജെപി നേതാവ് എൽ.കെ അഡ്വാനി, മുരളി മനോഹർ ജോഷി, മന്ത്രി സുഷമ സ്വരാജ് എന്നിവർക്കൊപ്പം എത്തി വെങ്കയ്യ നായിഡു ഇന്നലെ നാമനിർദേശ പത്രിക നൽകി. ഉപരാഷ്ട്രപതി സ്ഥാനാർഥിത്വത്തിലൂടെ താൻ ആദരിക്കപ്പെട്ടു എന്നും വെങ്കയ്യ പറഞ്ഞു.
സർവേപ്പള്ളി രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ, എം. ഹിദായത്തുള്ള, ആർ. വെങ്കട്ടരാമൻ, ശങ്കർ ദയാൽ ശർമ എന്നീ വിശിഷ്ട വ്യക്തികൾ അലങ്കരിച്ച പദമാണ് ഉപരാഷ്ട്രപതി സ്ഥാനം. ഈ പദവിയുമായി ബന്ധപ്പെട്ടുള്ള ഉയർന്ന ഉത്തരവാദിത്തത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാൽ തന്റെ മുൻഗാമികൾ ഉയർത്തിപ്പിടിച്ച നിലവാരവും പരന്പരാഗത മൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിയും ഇന്നലെ നാമ നിർദേശ പത്രിക നൽകി.
കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഡോ. മൻമോഹൻ സിംഗ് , മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക നൽകിയത്.
ജെഡിയു നേതാവ് ശരദ് യാദവ്, സിപിഐ നേതാവ് ഡി. രാജ, എൻസിപി നേതാക്കളായ താരിഖ് അൻവർ, പ്രഫുൽ പട്ടേൽ, നാഷണൽ കോണ്ഫറൻസ് നേതാവ് ഫറൂക്ക് അബ്ദുള്ള, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരും ഗോപാൽ കൃഷ്ണ ഗാന്ധിക്കൊപ്പം എത്തിയിരുന്നു. അതിനിടെ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ഇന്നലെ ഗോപാൽകൃഷ്ണ ഗാന്ധിക്ക് ബിജെഡിയുടെ പിന്തുണ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.