ന്യൂഡൽഹി: സ്മാർട്ട് സിറ്റികളുടെ മൂന്നാംഘട്ട പട്ടികയിൽ തിരുവനന്തപുരത്തിന് ഒന്നാം സ്ഥാനം. 30 നഗരങ്ങളടങ്ങുന്ന പട്ടികയിൽ ഛത്തീസ്ഗഡിലെ നയറായ്പൂരാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ നഗരങ്ങളെ ആഗോള നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്മാർട് സിറ്റികളാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പദ്ധതിയിൽ 42 നഗരങ്ങൾ മത്സരിച്ചുവെങ്കിലും 30 എണ്ണത്തിന് മാത്രമാണ് ഇത്തവണ ജനങ്ങളുടെ അഭിലാഷങ്ങൾക്കൊത്ത് ഉയരാനായതെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു.
മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര ഗവണ്മെന്റ് നൽകുന്ന 500 കോടി രൂപ ഉൾപ്പെടെ 1,538 കോടി രൂപയുടെ പദ്ധതിയാണ് സ്മാർട്ട് സിറ്റി പദവി കിട്ടിയതോടെ തിരുവനന്തപുരത്തിന് ലഭിക്കുക. ഇതിൽ 450 കോടി രൂപ സംസ്ഥാന സർക്കാർ നൽകണം. 50 കോടി രൂപ തിരുവനന്തപുരം നഗരസഭയാണ് നൽകേണ്ടത്. അവശേഷിക്കുന്ന തുക സ്വകാര്യ നിക്ഷേപമായി കണ്ടെത്താം.
30 നഗരങ്ങൾക്കായി മൊത്തം 57,393 കോടി രൂപയാണു സ്മാർട് സിറ്റി പദ്ധതിയിലൂടെ ലഭിക്കുക. ഇതിൽ 46,879 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും 10,514 കോടി രൂപ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഭരണ നിർവഹണം, സേവനങ്ങൾ നൽകൽ മുതലായവയ്ക്കാണ്. ആന്ധ്രാ പ്രദേശിലെ അമരാവതി ബീഹാറിലെ പറ്റ്ന, കരിംനഗർ, മുസഫർപൂർ, മദ്ധ്യപ്രദേശിലെ സാഗർ, കർണാടകയിലെ ബംഗളുരു, പുതുച്ചേരി, തമിഴ്നാട്ടിലെ തിരുപ്പൂർ, തിരുനെൽവേലി, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി തുടങ്ങിയ നഗരങ്ങളും മൂന്നാം ഘട്ട പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.