ന്യൂഡൽഹി: ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കറും മുൻ കേന്ദ്രമന്ത്രിയുമായ മീരാ കുമാർ സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി. കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കക്ഷി നേതാക്കളുടെ യോഗത്തിലാണു ദളിത് നേതാവായിരുന്ന മുൻ ഉപപ്രധാനമന്ത്രി ജഗജീവൻ റാമിന്റെ മകളെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
ദളിത് വിഭാഗത്തിൽ നിന്നുള്ള എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെതിരേ ദളിത് വിഭാഗത്തിൽ നിന്നു തന്നെ സ്ഥാനാർഥിയെ നിർത്താൻ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. മീരാ കുമാറിനെ പ്രതിപക്ഷം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു എന്ന് കോണ്ഗ്രസ് നേതാവ് ഗുലാം നബി ആസാദും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി. മായാവതിയുടെ ബിഎസ്പിയും മീരാ കുമാറിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചു.
പതിനേഴു കക്ഷികളുടെ നേതാക്കളാണ് ഇന്നലെ യോഗം ചേർന്നത്. ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെ പ്രതിപക്ഷനിരയിൽ വിള്ളൽ വീണിരുന്നു.
നിതീഷ് കുമാർ ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും ബിഹാറിലെ ജനങ്ങൾ അതു പൊറുക്കില്ലെന്നുമാണ് യോഗത്തിനുശേഷം ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് പ്രതികരിച്ചത്. നിതീഷ് കുമാർ മീരാ കുമാറിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ലാലു പ്രസാദ് പറഞ്ഞു.
ബിജെപി 60 ശതമാനം വോട്ട് ഉറപ്പിച്ചുകഴിഞ്ഞെങ്കിലും സ്ഥാനാർഥിയെ നിർത്തി മത്സരിക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയായിരുന്നു. ആശയസമരം എന്ന നിലയ്ക്കാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. പ്രതിപക്ഷ യോഗത്തിനു മുൻപായി എൻസിപി നേതാവ് ശരത് പവാറിനെ അനുനയിപ്പിക്കാൻ സോണിയ ഗാന്ധി മുതിർന്ന കോണ്ഗ്രസ് നേതാക്കളെ അയച്ചിരുന്നു. രാഷ്ട്രപതി സ്ഥാനാർഥിയായി തങ്ങളുടെ മുഖ്യ പരിഗണന മഹാത്മാഗാന്ധിയുടെ കൊച്ചു മകൻ ഗോപാൽ കൃഷ്ണ ഗാന്ധിക്കാണെന്നാണു യോഗത്തിനു തൊട്ടു മുമ്പു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.
അതല്ലങ്കിൽ ഡോ. അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറെയും പരിഗണിക്കുന്നുണ്ടെ ന്നും യെച്ചൂരി പറഞ്ഞിരുന്നു. എന്നാൽ, മണിക്കൂറുകൾക്കകം തന്നെ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി മീരാ കുമാറാണെന്നു സ്ഥിരീകരിക്കപ്പെട്ടു.
സോണിയ, യെച്ചൂരി, ആസാദ് എന്നിവർക്കു പുറമേ സിപിഐ നേതാവ് ഡി. രാജ, കോണ്ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിംഗ്, എ.കെ .ആന്റണി, അഹമ്മദ് പട്ടേൽ, എൻസിപി നേതാവ് ശരത് പവാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡിഎംകെ നേതാവ് കനിമൊഴി, നാഷണൽ കോണ്ഫറൻസ് നേതാവ് ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കളാണ് ഇന്നലെ ചേർന്ന പ്രതിപക്ഷ യോഗത്തിൽ പങ്കെടുത്തത്.
തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഡെറിക് ഒബ്രിയനും ബിഎസ്പിക്കു വേണ്ടി സതീഷ് ചന്ദ്ര മിശ്രയും സമാജ് വാദി പാർട്ടിക്കു വേണ്ടി രാം ഗോപാൽ യാദവും യോഗത്തിൽ പങ്കെടുത്തു. ജെഡിഎസ്, ആർഎസ്പി, ജെഎംഎം, കേരള കോണ്ഗ്രസ്-എം, ഐയുഎംഎൽ, എഐയുഡിഎഫ് തുടങ്ങിയ പാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.