ന്യൂഡൽഹി: ദേശീയ ഗീതത്തിന്റെ പദവി നൽകി വന്ദേമാതരം സ്കൂളുകളിൽ നിർബന്ധമാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനു നോട്ടീസ് അയച്ചു. പാർലമെന്റ്, നിയമസഭ, കോടതികൾ, സ്കൂളുകൾ എന്നിവയുടെ പ്രവൃത്തിദിനത്തിൽ ദേശീയഗീതം ആലപിക്കുന്നതു സംബന്ധിച്ചും വിശദീകരിക്കണം. ദേശീയ ഗാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വന്ദേമാതരം ദേശീയഗീതമാക്കുന്നതിനും നയം രൂപീകരിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
പാർലമെന്റിലും കോടതിയിലും ദേശീയഗാനം നിർബന്ധമാക്കണമെന്നും വന്ദേമാതരം ദേശീയ ഗീതമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അശ്വിനി കുമാർ ഉപാധ്യായ് നേരത്തെ ഹർജികൾ സമർപ്പിച്ചിരുന്നു. എന്നാൽ, നിലവിലുള്ള നിയമങ്ങളിൽ ഇതിനു വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തന്നെ ഈ ഹർജികൾ തള്ളിക്കളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് നയം രൂപീകരിക്കാൻ ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരം സുപ്രീംകോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അശ്വിനി കുമാർ വീണ്ടും ഹർജി നൽകിയത്. ഹർജിയിൽ പൊതുജന താത്പര്യമുണ്ടെന്നു നിരീക്ഷിച്ച കോടതി, നാലാഴ്ചയ്ക്കുള്ളിൽ നിലപാടറിയിക്കാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകുകയായിരുന്നു.
അതേസമയം, ദേശീയഗാനം സിനിമാ ഹാളുകളിൽ നിർബന്ധമാക്കിയ കോടതി ഉത്തരവ് പിൻവലിക്കണമെന്ന് പ്രധാന ഹർജിക്കാരായ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ആവശ്യപ്പെട്ടു. നിയമനിർമാതാക്കൾക്കുള്ള അധികാരം സുപ്രീംകോടതിക്കുണ്ടെന്നാണ് ഇത്തരം പൊതുതാത്പര്യ ഹർജി അനുവദിക്കുന്നതു കൊണ്ട് കരുതപ്പെടുകയെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഇക്കാര്യത്തിൽ കോടതി തീരുമാനമെടുത്തില്ല. അതിനിടെ, സിനിമ ഹാളുകളിൽ ദേശീയഗാനം ആലപിക്കുന്പോൾ എഴുന്നേറ്റ് നിൽക്കുന്നവരിൽനിന്ന് ഭിന്നശേഷിക്കാരിൽ ചില പ്രത്യേക വിഭാഗങ്ങളിൽ പെട്ടവരെ ഒഴിവാക്കി. ഓട്ടിസം, സെറിബറൽ പൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റീസ്, പാർക്കിൻസണ്, സ്റ്റെനോസിസ്, കുഷ്ഠം, പോളിയോ എന്നീ രോഗങ്ങളുള്ളവരെയും വീൽചെയർ ഉപയോഗിക്കുന്നവരെയും ഒഴിവാക്കിയിട്ടുണ്ടെന്നാണ് നേരത്തെയുള്ള ഉത്തരവിൽ കോടതി വ്യക്തതവരുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.