ന്യൂഡൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ പൊങ്കലിനു മുമ്പു തീർപ്പാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
തമിഴ്നാട്ടിൽ നിന്നുള്ള ഒരു വിഭാഗം അഭിഭാഷകരാണ് ഈ ആവശ്യം ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ഉന്നയിച്ചത്. അഭിഭാഷകരുടെ ആവശ്യം അന്യായമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ആവശ്യത്തിനു സമയമെടുത്തു മാത്രമേ ഉത്തരവ് പുറപ്പെടുവിക്കൂയെന്നും അറിയിച്ചു.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടത്തുന്നതിനും കാളയോട്ടത്തിനും അനുമതി നൽകി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം കഴിഞ്ഞ ജനുവരിയിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സുപ്രീം കോടതി 2014ൽ ഏർപ്പെടുത്തിയ നിരോധനം മറികടന്നായിരുന്നു കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതു ചൂണ്ടിക്കാട്ടി ദേശീയ മൃഗക്ഷേമ ബോർഡ് (എഡബ്ല്യുബിഐ), പെറ്റ അടക്കമുള്ള മൃഗക്ഷേമ സംഘടനകൾ തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 15 മുതലാണ് പൊങ്കൽ ആഘോഷങ്ങളോടു അനുബന്ധിച്ചു ജെല്ലിക്കെട്ട് നടത്താൻ തമിഴ്നാട്ടിൽ ഒരുക്കങ്ങൾ നടക്കുന്നത്.
തമിഴ്നാട് സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണ് പൊങ്കൽ ഉത്സവത്തോട് അനുബന്ധിച്ച് 2011 ജൂലൈ 11നു പുറത്തിറക്കിയിരുന്ന വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം കൊണ്ടുവന്നത്.
1960ലെ മൃഗപീഡന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രദർശിപ്പിക്കുകയോ വിനോദത്തിനു വേണ്ടി ഉപയോഗിക്കുകയോ ചെയ്യരുതാത്ത കരടി, കുരങ്ങ്, കടുവ, പുള്ളിപ്പുലി, സിംഹം എന്നിവയുടെ പട്ടികയിലാണ് കാളയെയും 2011ൽ ഉൾപ്പെടുത്തിയിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ ഈ ഉത്തരവ് 2014ൽ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
എന്നാൽ, തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനും കേരളം, മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കാളയോട്ടത്തിനും അനുമതി നൽകി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തിയ വിജ്ഞാപനം 2016 ജനുവരി ഏഴിനു പ്രസിദ്ധപ്പെടുത്തുകയായിരുന്നു.
ജില്ലാ കളക്ടറുടെയോ മജിസ്ട്രേറ്റിന്റെയോ അനുമതിയോടെ മാത്രമേ കാളകളെ ഉപയോഗിക്കാവൂ, ജെല്ലിക്കെട്ടിൽ പങ്കെടുപ്പിക്കുന്നതിനു മുന്പ് കാളകളെ മൃഗസംരക്ഷണ, വെറ്ററിനറി വകുപ്പുകളുടെ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കണം, കാളയോട്ടത്തിനായി രണ്ടു കിലോമീറ്ററിൽ താഴെ ദൂരത്തിൽ പ്രത്യേക ട്രാക്കുകൾ നിർമിക്കണം, വേലിക്കെട്ടിനു പുറത്തേക്കു പോയാൽ 15 മീറ്ററിനുള്ളിൽ തടഞ്ഞു നിർത്താനാകണം, ജെല്ലിക്കെട്ടിനു മുൻകൂർ അനുമതി വാങ്ങണം, സംസ്ഥാന മൃഗക്ഷേമ ബോർഡ്, മൃഗങ്ങൾക്കെതിരേയുള്ള ക്രൂരതകൾ തടയുന്നതിനുള്ള ജില്ലാ സൊസൈറ്റി എന്നിവയുടെ നിരീക്ഷണത്തിലാണു ജെല്ലിക്കെട്ട് നടത്തേണ്ടതെന്നും വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.