വായ്പയെടുത്ത 100 രൂപ അടയ്ക്കാത്തതിന് വയോധികനെ അടിച്ചുകൊന്നു
Friday, December 9, 2016 2:56 PM IST
ഭൂവനേശ്വർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽനിന്നു വായ്പയെടുത്ത തുകയിൽ 100 രൂപ അടയ്ക്കാത്തതിന്റെ പേരിൽ അറുപതുകാരനെ അടിച്ചുകൊന്നു. ഒഡീഷയിലെ ജാജ്പുർ ജില്ലയിലെ സാലാപദ ഗ്രാമത്തിലായിരുന്നു സംഭവം. നരഹരി മാലിക് എന്നയാളെ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരാണ് അടിച്ചുകൊന്നത്. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തുടർന്ന് പ്രദേശത്തു സംഘർഷം നിലനിൽക്കുകയാണ്.

ചന്ദിഖോലിലെ അന്നപൂർണ ഫിനാൻസ് കമ്പനിയിൽനിന്നു നരഹരിയുടെ മരുമകൾ രേഖ വായ്പയെടുത്തിരുന്നു. അവസാന ഗഡുവായ 800 രൂപ വാങ്ങാൻ അന്നപൂർണയിലെ അഞ്ചു ജീവനക്കാർ വ്യാഴാഴ്ച വീട്ടിലെത്തിരുന്നു. തുടർന്ന് രേഖ 700 രൂപ നല്കി. ബാക്കി 100 രൂപ ഇന്നലെ നല്കാമെന്നു നരഹരി പറഞ്ഞെങ്കിലും ജീവനക്കാർ സമ്മതിച്ചില്ല. തുടർന്നുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. നരഹരിയെ അടിച്ചുകൊന്ന ശേഷം മൂന്നു പേർ രക്ഷപ്പെട്ടു. രണ്ടു പേരെ നാട്ടുകാർ പിടികൂടി. പിന്നീട് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. രോഷാകുലരായ നാട്ടുകാർ പോലീസ് ഉദ്യോഗസ്‌ഥരെ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.