തിരിമറി: മുതിർന്ന ബാങ്ക് ഉദ്യോഗസ്‌ഥനെയും രണ്ടു ബിസിനസുകാരെയും സിബിഐ അറസ്റ്റ് ചെയ്തു
തിരിമറി: മുതിർന്ന ബാങ്ക് ഉദ്യോഗസ്‌ഥനെയും രണ്ടു ബിസിനസുകാരെയും സിബിഐ അറസ്റ്റ് ചെയ്തു
Wednesday, December 7, 2016 3:10 PM IST
ന്യൂഡൽഹി: അസാധു നോട്ടു മാറ്റി നല്കിയതിൽ തിരിമറി നടത്തിയ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്‌ഥനെയും രണ്ടു ബിസിനസുകാരെയും സിബിഐ അറസ്റ്റ് ചെയ്തു. ബംഗളൂരു ബസവനഗുഡിയിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖ സീനിയർ മാനേജർ എസ്. ലക്ഷ്മിനാരായണ, ഓംകാർ പരിമൾ മന്ദിർ ഡയറക്ടർമാരായ എസ്. ഗോപാൽ അശ്വിൻ ജി. സുങ്കുർ എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും ഇന്നലെ ബംഗളൂരുവിലെ സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവർക്കെതിരേ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ബുധനാഴ്ച സിബിഐ നടത്തിയ റെയ്ഡിൽ ബാങ്ക് വൗച്ചറുകൾ, കൗണ്ടർഫോയിലുകൾ, ഡിമാൻഡ് ഡ്രാഫ്റ്റുകൾ, ആധാരങ്ങൾ, അസാധു നോട്ടിന്റെ 5,91,500 രൂപ എന്നിവ സിബിഐ പിടികൂടിയിരുന്നു. നവംബർ 15നും 18നും ഇടയിൽ പൂന ആസ്‌ഥാനമായി കമ്പനിയുടെ പേരിൽ 50,000 രൂപയിൽ താഴെയുള്ള 149 ഡിഡികൾ ബാങ്ക് മാനേജർ നല്കിയിരുന്നതായി സിബിഐ കണ്ടെത്തി. അസാധു നോട്ട് സ്വീകരിച്ച് ബാങ്ക് മാനേജർ നല്കിയ ഡിഡികളുടെ മൊത്തം മൂല്യം 71 ലക്ഷമാണ്.


ആക്സിസ് ബാങ്ക് വഴി അസാധു നോട്ട് അനധികൃതമായി മാറ്റിയെടുത്ത കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രാജീവ് കുഷ്വാഹയാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റിലായത്. കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണിത്. കേസുമായി ബന്ധപ്പെട്ട് ആക്സിസ് ബാങ്ക് കാഷ്മീർഗേറ്റ് ശാഖയിലെ രണ്ടു മാനേജർമാരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

നോട്ട് അസാധുവാക്കലിനുശേഷമുള്ള തിരിമറികൾ കണ്ടെത്താനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യത്തെ 50 ബാങ്ക് ശാഖകളിൽ ഇന്നലെ പരിശോധന നടത്തി. പൊതു–സ്വകാര്യ മേഖലകളിലെ പത്തു ബാങ്കുകളുടെ ഡൽഹി, മുംബൈ, ബംഗളൂരു ഹൈദരാബാദ്, കോൽക്കത്ത, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പെടെയുള്ള ശാഖകളിലാണു പരിശോധന നടത്തിയത്. ബാങ്കുകൾ വഴി കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളും കണ്ടെത്താനായിരുന്നു പരിശോധന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.