നോട്ട്: ഹർജി സുപ്രീംകോടതി മാറ്റി
നോട്ട്: ഹർജി സുപ്രീംകോടതി മാറ്റി
Monday, December 5, 2016 2:55 PM IST
ന്യൂഡൽഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതു സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂർ ഇന്നലെ അവധിയായ സാഹചര്യത്തിലാണ് കോടതിയുടെ നടപടി. നോട്ട് അസാധുവാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തതു മുതൽ സഹകരണ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങൾ അടക്കമുള്ള വിഷയങ്ങളിൽ നൽകിയ ഹർജികൾ ഒന്നിച്ചു പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ഹർജികൾ തരംതിരിച്ച് തയാറാക്കാൻ ചീഫ് ജസ്റ്റീസ് കഴിഞ്ഞ ദിവസം കക്ഷികളോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

നോട്ട് അസാധുവാക്കലിനെത്തുടർന്ന് ജനങ്ങളുടെ പ്രയാസം കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, സഹകരണ ബാങ്കുകൾ കെവൈസി (നോ യുവർ കസ്റ്റമർ) ചട്ടങ്ങൾ പാലിക്കുന്നില്ലെന്നായിരുന്നു കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നത്. അതിനാൽ അവർക്ക് കള്ളനോട്ട് തിരിച്ചറിയാൻ സാധിക്കുന്നില്ല. എന്നാൽ, ഇതിന് വിരുദ്ധമായ നബാർഡിന്റെ റിപ്പോർട്ട് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടാനാണ് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകൾ തീരുമാനിച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ കെവൈസി പാലിക്കുന്നുണ്ടെന്നു നബാർഡിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. സഹകരണ ബാങ്കുകൾ നേരിടുന്ന പ്രശ്നം ഗുരുതരമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പരാമർശിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.