ജയലളിതയ്ക്കു ഹൃദയാഘാതം
ജയലളിതയ്ക്കു ഹൃദയാഘാതം
Sunday, December 4, 2016 11:54 AM IST
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു ഹൃദയാഘാതം. ഇന്നലെ വൈകുന്നേരം 4.30നും അഞ്ചിനും ഇടയ്ക്കു ഹൃദയാഘാതമുണ്ടായതായി അപ്പോളോ ആശുപത്രി അധികൃതരാണ് അറിയിച്ചത്. ജയലളിതയെ വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി. ഐസിയുവിൽ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നല്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി.

ഗവർണർ സി. വിദ്യാസാഗർ റാവുവും തമിഴ്നാട് മന്ത്രിമാരും ഇന്നലെ രാത്രി അപ്പോളോ ആശുപത്രിയിലെത്തി. ഡൽഹിയിൽനിന്നു വിദഗ്ധ ഡോക്ടർമാർ അപ്പോളോ ആശുപത്രിയിലെത്തും. രണ്ടര മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണു ഹൃദയാഘാതം സംഭവിച്ചത്.

അപ്പോളോ ആശുപത്രിക്കു മുന്നിൽ പ്രാർഥനകളോടെ അണ്ണാ ഡിഎംകെ പ്രവർത്തകർ ഉൾപ്പെടെ ആയിരങ്ങളാണു തടിച്ചുകൂടിയിരിക്കുന്നത്. ആശുപത്രിയിൽ അടിയന്തരമന്ത്രിസഭായോഗം ചേർത്തു. ആശുപത്രിക്ക് സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നിർദേശപ്രകാരമായിരുന്നു മുംബൈയിൽനിന്നു ഗവർണർ സി. വിദ്യാസാഗർ റാവു ചെന്നൈയിലെത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്‌ഥിതിഗതികൾ വിലയിരുത്തിവരികയാണ്. മഹാരാഷ്ട്ര ഗവർണറായ റാവുവിനാണു തമിഴ്നാടിന്റെയും ചുമതല.


സെപ്റ്റംബർ 22നാണു ജയലളിത(68)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശ അണുബാധയ്ക്ക് യുകെ, സിംഗപ്പുർ, ഡൽഹി എയിംസ് എന്നിവിടങ്ങളിൽനിന്ന് വിദഗ്ധ ഡോക്ടർമാർ എത്തി ചികിത്സ നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.