ജിഎസ്ടി: ചർച്ച 11–നു തുടരും
Saturday, December 3, 2016 2:07 PM IST
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) കാര്യത്തിൽ ധനമന്ത്രിമാരുടെ കൗൺസിൽ ധാരണയിൽ എത്തിയില്ല. ഇനി 11, 12 തീയതികളിൽ കൗൺസിൽ ചേരും. ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുള്ള എല്ലാ നികുതിദായകരുടെയും മേൽ തങ്ങൾക്ക് അധികാരം വേണമെന്ന ആവശ്യത്തിൽ സംസ്‌ഥാനങ്ങൾ ഉറച്ചുനിന്നു. സേവന വിഭാഗത്തിൽപ്പെട്ടവരെ തങ്ങൾ മാത്രം ഭരിക്കുമെന്നു കേന്ദ്രവും നിലപാടെടുത്തു.

കറൻസി പിൻവലിക്കലിനെത്തുടർന്നു ബിജെപിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ ഉടലെടുത്ത അസ്വസ്‌ഥതയാണു ധാരണയ്ക്കു തടസം. 16–നു പാർലമെന്റ് സമ്മേളനം അവസാനിക്കും. അതിനകം കേന്ദ്ര ജിഎസ്ടി ബിൽ, ഇന്റർഗ്രേറ്റഡ് ജിഎസ്ടി ബിൽ, ജിഎസ്ടി നഷ്‌ടപരിഹാര ബിൽ എന്നിവ ലോക്സഭ പാസാക്കിയാലേ ഏപ്രിൽ ഒന്നിനു പുതിയ നികുതിഘടന നടപ്പാക്കാനാവൂ.

നികുതി ചുമത്തലിനും പരിശോധനയ്ക്കുമുള്ള അധികാരം പങ്കുവയ്ക്കാൻ പുതിയ ചില ഫോർമുലകൾ നിർദേശിച്ചിട്ടുണ്ട്. അടുത്ത യോഗം ഇതിൽ ഏതെങ്കിലും സ്വീകരിക്കുമെന്ന പ്രതീക്ഷ കൗൺസിൽ അധ്യക്ഷനായ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രകടിപ്പിച്ചു.

എന്നാൽ കേരള ധനമന്ത്രി ഡോ. തോമസ് ഐസക്കും ബംഗാൾ ധനമന്ത്രി അമിത് മിത്രയും ഡൽഹി ധനമന്ത്രി മനീഷ് സിസോദിയയും അത്ര ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചില്ല.

വോട്ടിനിടാതെ സമവായമുണ്ടാക്കി പോകാനാണു താൻ ആഗ്രഹിക്കുന്നതെന്നു ജയ്റ്റ്ലി പറഞ്ഞു.

ജിഎസ്ടി നിയമത്തിന്റെ കുറേ അധ്യായങ്ങൾകൂടി കൗൺസിൽ അംഗീകരിച്ചു. എന്നാൽ അധികാര വിഭജനവും സംസ്‌ഥാനങ്ങൾക്കുള്ള നഷ്‌ടപരിഹാരവും സംബന്ധിച്ചു ധാരണയായാലേ ബില്ലുകൾക്ക് കൗൺസിൽ അംഗീകാരം നൽകൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.