മാനസികാരോഗ്യം മനുഷ്യാവകാശം: ജസ്റ്റീസ് സിറിയക് ജോസഫ്
മാനസികാരോഗ്യം മനുഷ്യാവകാശം: ജസ്റ്റീസ് സിറിയക് ജോസഫ്
Thursday, December 1, 2016 2:57 PM IST
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ മാനസികാരോഗ്യം മനുഷ്യാവകാശമാണെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റീസ് സിറിയക് ജോസഫ്. സൈക്യാട്രി പഠനം എംബിബിഎസ് സിലബസിൽ സ്വതന്ത്രവും നിർബന്ധവുമാക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ശിപാർശ വൈകാതെ നടപ്പാക്കാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വേൾഡ് അസോസിയേഷൻ ഓഫ് സോഷ്യൽ സൈക്ര്യാട്രിയുടെ (ഡബ്ളുഎഎസ്പി) 22ാമത് ആഗോള സമ്മേളനം ഡൽഹിയിലെ അശോക ഹോട്ടൽ കൺവൻഷൻ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജസ്റ്റിസ് സിറിയക്. ഇന്ത്യയിലെ മാനസികാരോഗ്യ ചികിൽസാ കേന്ദ്രങ്ങളുടെ നില പരിതാപകരണമാണെന്നും ഇവ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മാനസികരോഗ ചികിൽസാ കേന്ദ്രങ്ങൾക്കു മതിയായ ഫണ്ട്, അടിസ്‌ഥാന സൗകര്യം എന്നിവയുടെ കുറവിനോടൊപ്പം യോഗ്യതയുള്ള മികച്ച ഡോക്ടർമാരെയും ലഭ്യമാക്കണം.


അസോസിയേഷൻ പ്രസിഡന്റ് പ്രഫ. തോമസ് ക്രെയിഗ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ നിയുക്‌ത ആഗോള പ്രസിഡന്റ് പ്രഫ. റോയി ഏബ്രഹാം കള്ളിവയലിൽ, വേൾഡ് സൈക്ര്യാട്രിക് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ദിനേശ് ഭുഗ്ര, ഡൽഹി എയിസ് ഡയറക്ടർ പ്രഫ. എം.സി. മിശ്ര, സംഘാടക സമിതി ചെയർമാൻ പ്രഫ. രാകേഷ് ഛദ്ദ, സെക്രട്ടറി ഡോ. ബി.എസ്. ചവാൻ എന്നിവർ പ്രസംഗിച്ചു. ബ്രിട്ടനിൽ നിന്നുള്ള ഡോ. ജൂലിയാൻ ലെഫിന് ഈ വർഷത്തെ യെവ്സ് പെലിസിയർ അവാർഡ് ചടങ്ങിൽ സമ്മാനിച്ചു. 48 രാജ്യങ്ങളിൽ നിന്ന് ആയിരത്തിലേറെ ഡോക്ടർമാർ മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.