മോദി ഇന്നലെയും സഭയിലെത്തി: നോട്ട് വിഷയത്തിൽ ചർച്ച നടന്നില്ല
മോദി ഇന്നലെയും സഭയിലെത്തി: നോട്ട് വിഷയത്തിൽ ചർച്ച നടന്നില്ല
Wednesday, November 30, 2016 2:53 PM IST
ന്യൂഡൽഹി: നോട്ട് വിഷയത്തിനു പുറമേ അതിർത്തിയിൽ കൊല്ലപ്പെട്ട ജവാൻമാർക്ക് അനുശോചനം ആവശ്യപ്പെട്ടും പ്രതിപക്ഷം ഇന്നലെ പാർലമെന്റ് സ്തംഭിപ്പിച്ചു. ലോക്സഭയിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുമ്പോഴാണു കോൺഗ്രസും തൃണമൂൽ കോൺഗ്രസും നഗ്രോതയിൽ കൊല്ലപ്പെട്ട സൈനികർക്ക് അനുശോചനം വേണമെന്ന് ആവശ്യം ഉന്നയിച്ചത്. എന്നാൽ, ഓപ്പറേഷൻ തുടരുകയാണെന്നും വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളു എന്നും വ്യക്‌തമാക്കിയ സ്പീക്കർ സുമിത്ര മഹാജൻ ഈ ആവശ്യം നിരാകരിച്ചു. ഇതോടെ തൃണമൂൽ കോൺഗ്രസും പിന്നാലെ കോൺഗ്രസും സഭയിൽനിന്നു വാക്കൗട്ട് നടത്തി.

തുടർന്ന് സഭ വീണ്ടും ചേർന്നപ്പോഴും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യയും അനുശോചന വിഷയം വീണ്ടും ഉന്നയിച്ചെങ്കിലും സ്പീക്കർ തന്റെ നിലപാടിൽ ഉറച്ചു നിന്നു. അതിർത്തിയിലെ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്നാണ് പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞത്. ഇതോടെ പ്രതിപക്ഷം വീണ്ടും നോട്ട് വിഷയത്തിൽ ചർച്ച എന്ന ആവശ്യത്തിലേക്കു കടന്നു. പക്ഷേ, അപ്പോഴേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സഭ വിട്ടു പോയിരുന്നു.

ചട്ടം 56 പ്രകാരം വോട്ടിംഗോടു കൂടിയുള്ള ചർച്ചയാണ് തങ്ങൾ ആവശ്യപ്പെട്ടിരുന്നതെങ്കിലും നോട്ട് വിഷയത്തിൽ ഇനി ഏതു ചട്ടപ്രകാരവും ചർച്ചയ്ക്ക് തയാറാണെന്ന് ഖാർഗെ വ്യക്‌തമാക്കി. സുദീപ് ബന്ദോപാധ്യയും ഇതു തന്നെ ആവർത്തിച്ചു. ഇതോടെ ചർച്ച വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി. ആദ്യം ഏതു ചട്ടപ്രകാരവും ചർച്ചയാകാമെന്ന് നിലപാട് ഇതിനിടെ വോട്ടിംഗോടു കൂടിയുള്ള ചർച്ച വേണമെന്ന നിലപാടിലേക്ക് പ്രതിപക്ഷം പെട്ടെന്നു മാറ്റി.

നോട്ട് നിരോധനം കൊണ്ട് ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണെന്ന് സിപിഎം നേതാവ് മുഹമ്മദ് സലിം ചൂണ്ടിക്കാട്ടി. ഇതിനിടെ സലീമിനു പിന്നിൽ നിന്ന് പ്ലാക്കാർഡ് ഉയർത്തിയ പി.കെ ബിജു എംപിയെ താക്കീത് നൽകുമെന്ന് പറഞ്ഞ് സ്പീക്കർ ശാസിച്ചു. ആർജെഡി നേതാവ് ജയപ്രകാശ് നാരായണ യാദവും വോട്ടിംഗോടു കൂടി ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു. നവംബർ 16 മുതൽ സർക്കാർ ചർച്ചയ്ക്കു തയാറാണെന്ന് മന്ത്രി അനന്ദ് കുമാർ വ്യക്‌തമാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ട് കൊണ്ടു പാർലമെന്റിന് ഒരു നേട്ടവുമുണ്ടാകുന്നില്ല. കള്ളപ്പണത്തിന്റെ കാര്യത്തിൽ സഭയിൽ എന്തിനാണ് പ്രതിപക്ഷം വേർതിരുവുണ്ടാക്കുന്നതെന്നും മന്ത്രി ചോദിച്ചു.


ഇതോടെ നോട്ട് വിഷയത്തിൽ വോട്ടിംഗോടു കൂടിയുള്ള ചർച്ച വേണമെന്ന് മല്ലികാർജുൻ ഖാർഗെ വീണ്ടും വ്യക്‌തമാക്കി. തന്റെ പാർട്ടി കള്ളപ്പണത്തിന് എതിരാണെന്നും എന്നാൽ, നോട്ട് നിരോധനം കൊണ്ട് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യണമെന്ന് ബിജെഡി നേതാവ് ഭർതൃഹരി മെഹ്താബ് വ്യക്‌തമാക്കി. എല്ലാവരും തയാറാണെങ്കിൽ താനും ചർച്ചയ്ക്കു തയാറാണെന്നും ഉടൻ ആരംഭിക്കാമെന്നും സ്പീക്കറും വ്യക്‌തമാക്കി. ചർച്ച ഉടൻ ആരംഭിക്കാമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലിയും പറഞ്ഞു. എന്നാൽ, വോട്ടിഗോടു കൂടിയ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള സർക്കാർ എന്തിനാണ് വോട്ടിംഗിനെ ഭയക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.

ഇന്നലെ പ്രതിപക്ഷ ബഹളത്തിന്റെ മുൻനിരയിൽനിന്ന് ശബ്ദമുയർത്തിയത് തൃണമൂൽ കോൺഗ്രസായിരുന്നു. പാട്ട് പാടിയും കൈയടിച്ചുമാണ് തൃണമൂൽ അംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചത്. ബഹളം രൂക്ഷമായതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.

രാജ്യസഭയിലും പ്രതിപക്ഷം സമാനമായ പ്രതിഷേധമുയർത്തി. എടിഎമ്മുകൾക്കു മുന്നിൽ ക്യൂ നിൽക്കവേ മരിച്ചവർക്ക് സഭയിൽ ആദരാഞ്ജലി വേണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ഇന്നലെയും ഉന്നയിച്ചു. തുടർന്ന് സൈനികർക്കും ആദരാഞ്ജലി വേണമെന്ന വിഷയവും കോൺഗ്രസ് ഉന്നയിച്ചു. ജനങ്ങൾ ക്യൂനിന്നു മരിക്കുന്ന വിഷയത്തിൽ സർക്കാർ നിർവികാരമാണെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു.

ചർച്ചയ്ക്കു തയാറാണെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്‌തമാക്കി. എന്നാൽ, ആദരാഞ്ജലി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്ന പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. തുടർച്ചയായ ബഹളങ്ങൾക്കിടെ പലതവണ പിരിഞ്ഞ സഭ ഉച്ചയ്ക്കു ശേഷം ഇന്നലത്തേക്കു പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.