പാക് ചാരന്റെ ലക്ഷ്യം മുംബൈ മോഡൽ ആക്രമണമെന്നു കേന്ദ്രം
പാക് ചാരന്റെ ലക്ഷ്യം മുംബൈ മോഡൽ ആക്രമണമെന്നു കേന്ദ്രം
Friday, October 28, 2016 1:16 PM IST
ന്യൂഡൽഹി: മുംബൈ മോഡൽ ഭീകരാക്രമണം ലക്ഷ്യമാക്കിയാണ് പാക് ചാരൻ വിവരങ്ങൾ ചോർത്തിയതെന്നു കേന്ദ്രം. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ സുരക്ഷാ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ്, ചാരപ്രവർത്തനം നടത്തിയതിനു രാജ്യം പുറത്താക്കിയ പാക്കിസ്‌ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്‌ഥൻ മഹമൂദ് അക്‌തർ തേടിയിരുന്നതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തുന്നു. പാക്കിസ്‌ഥാൻ ചാരസംഘടനയായ ഐഎസ്ഐയിലൂടെ ഭീകരവാദ സംഘടനകൾക്ക് വിവരങ്ങൾ കൈമാറുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്‌ഥർ പറഞ്ഞു.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരമായ സർ ക്രീക്ക്, കച്ച് മേഖലകളെക്കുറിച്ചും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലെ സുരക്ഷാ വിന്യാസം സംബന്ധിച്ചുമുള്ള വിവരങ്ങളുമാണ് മഹമൂദ് അക്‌തർ തേടിയിരുന്നത്.


ചാരപ്രവർത്തനത്തിന് അറസ്റ്റിലായ രാജസ്‌ഥാൻ സ്വദേശികൾ മൗലാന റംസാൻ, സുഭാഷ് ജഹാംഗിർ എന്നിവർക്ക് അക്‌തർ വിവരങ്ങൾക്ക് 50,000 രൂപയായിരുന്ന പ്രതിഫലം നൽകിയിരുന്നത്.

2008ലെ മുംബൈ ഭീകരാക്രമണം പോലെ തീരദേശം വഴി ഭീകരരെ ഇന്ത്യയിലെത്തിച്ച് ആക്രമണം നടത്താൻ ഐഎസ്ഐയും ചില സംഘടനകളും ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അക്‌തറിന്റെ പ്രവർത്തനങ്ങളും കണ്ടെത്താൻ സഹായിച്ചതെന്നും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.