അടിച്ചാൽ തിരിച്ചടിക്കും: ബിഎസ്എഫ്
അടിച്ചാൽ തിരിച്ചടിക്കും: ബിഎസ്എഫ്
Sunday, October 23, 2016 12:16 PM IST
ജമ്മു: രാജ്യാന്തര അതിർത്തിയിൽ ഏതു സാഹചര്യവും നേരിടാൻ തയാറാണെന്ന് അതിർത്തിരക്ഷാസേന (ബിഎസ്എഫ്). പാക്കിസ്‌ഥാന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രകോപനം ഉണ്ടായാൽ ശക്‌തമായ തിരിച്ചടി നല്കുമെന്നും ബിഎസ്എഫ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറുകളിൽ അതിർത്തിയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ബിഎസ്എഫ് വെസ്റ്റേൺ കമാൻഡ് എഡിജി അരുൺകുമാർ പറഞ്ഞു.

രാജ്യാന്തര അതിർത്തിയിൽ പാക് സൈന്യം തിരിച്ചടിക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളെത്തുടർന്നാണു ബിഎസ്എഫ് തങ്ങളുടെ മുന്നൊരുക്കത്തെക്കുറിച്ച് സൂചിപ്പിച്ചത്. ഏഴ് പാക് റേഞ്ചേഴ്സിനെയും ഒരു ഭീകരനെയും വെള്ളിയാഴ്ച കഠുവയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ബിഎസ്എഫ് വധിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിക്കായി പാക് റേഞ്ചേഴ്സ് കോപ്പുകൂട്ടുന്നതായാണ് സൂചന ലഭിച്ചത്. ബിഎസ്എഫ് ജവാന്മാരെ ലക്ഷ്യംവച്ചാൽ കനത്ത നഷ്‌ടം പാക് റേഞ്ചേഴ്സിന് ഉണ്ടാകുമെന്നും അരുൺകുമാർ വ്യക്‌തമാക്കി. സൈനിക പോസ്റ്റുകൾക്കു നേരെ വെടിവയ്പ് നടത്തി ശ്രദ്ധതിരിച്ച് ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടാൻ നടത്തിയ ശ്രമത്തിന്റെ തിക്‌തഫലമാണ് പാക് റേഞ്ചേഴ്സ് അനുഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കഠുവയിൽ പാക് റേഞ്ചേഴ്സുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാൻ ഗുർണാം സിംഗിന് ധീരതയ്ക്കുള്ള അവാർഡ് നല്കാൻ ശിപാർശ ചെയ്യുമെന്ന് ബിഎസ്എഫ് അറിയിച്ചു. ഇരുപത്താറുകാരനായ ഗുർണാം വെള്ളിയാഴ്ച രാജ്യാന്തര അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ജമ്മു ഗവ. മെഡിക്കൽ കോളജിൽവച്ച് കഴിഞ്ഞ രാത്രിയാണ് ഗുർണാം വീരചരമം അടഞ്ഞത്. ധീരതയ്ക്കുള്ള പരമോന്നത പുരസ്കാരത്തിന് ഗുർണാമിന്റെ പേര് നിർദേശിക്കുമെന്ന് എഡിജി അരുൺകുമാറാണ് അറിയിച്ചത്.

ഗുർണാമിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കു കൊണ്ടുപോകാനുള്ള തയാറെടുപ്പിനിടെയാണ് അദ്ദേഹം വീരചരമം പ്രാപിച്ചതെന്നും അരുൺ കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.