ഛത്തീസ്ഗഡിൽ കുടിലുകൾ കത്തിച്ചതു സുരക്ഷാസേനയെന്ന് സിബിഐ
Saturday, October 22, 2016 11:48 AM IST
ന്യൂഡൽഹി: ഛത്തിസ്ഗഡിൽ 2011ൽ പാവപ്പെട്ടവരുടെ വീടുകൾ അഗ്നിക്കിരയാക്കിയതു മാവോയിസ്റ്റുകൾ അല്ലെന്നു സിബിഐ. 160 വീടുകളും കത്തിച്ചതു സുരക്ഷ സേന തന്നെയാണെന്നാണു സിബിഐ കേസ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ചു റായ്പൂരിലെ സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിനു പിന്നിൽ സുരക്ഷാസേനയും സർക്കാർ പിന്തുണയുള്ള മാവോയിസ്റ്റ് വിരുദ്ധ ഭൂവുടമകളുടെ സായുധസേനയായ സാൽവജുദൂമും ആണെന്നാണു സിബിഐ കണ്ടെത്തിയത്.

സിബിഐ കോടതിയിൽ സമർപ്പിച്ച സിബിഐ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിലെ ജസ്റ്റീസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ പ്രത്യേക ബെഞ്ചിനു മുന്നിൽ സമർപ്പിച്ച അന്വേഷണപുരോഗതി വിലയിരുത്തുന്ന റിപ്പോർട്ടിനൊപ്പം സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പോലീസുകാർക്കെതിരേ ഇതു വരെ കേസ് രജിസ്റ്റർ ചെയ്തതായും 323 പോലിസുകാർക്കും 95 സിആർപിഎഫ് ഭടന്മാർക്കും ഇതിൽ പങ്കുള്ളതായി തെളിവു ലഭിച്ചിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. 2011 മാർച്ച് പതിനൊന്നിനും പതിനാറിനും ഇടയിൽ മോർപ്പള്ളി, താദ്മെത്ല, തിമ്മപുരം എന്നീ ഗ്രാമങ്ങളിൽ മൊത്തം 250ലേറെ വീടുകളാണു സുരക്ഷാസൈന്യവും സൽവാജുദൂമും അഗ്നിക്കിരയാക്കിയത്. മൂന്നുപേരെ കൊലപ്പെടുത്തുകയും മൂന്നു സ്ത്രീകളെ പോലീസും സാൽവാജുദൂമും ചേർന്നു കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നിൽ മാവോവാദികളാണെന്നു സുരക്ഷാസൈന്യവും സർക്കാരും ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.