മാധ്യമവിലക്ക്: പരിഹാരത്തിനു നാലാഴ്ച വേണമെന്നു ഹൈക്കോടതി
മാധ്യമവിലക്ക്: പരിഹാരത്തിനു നാലാഴ്ച വേണമെന്നു ഹൈക്കോടതി
Friday, October 21, 2016 1:42 PM IST
ന്യൂഡൽഹി: കേരളത്തിലെ മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ നാലാഴ്ച സമയം വേണമെന്നു സുപ്രീംകോടതിയോടു ഹൈക്കോടതി. ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്നതിന് അഭിഭാഷകരിൽനിന്നു ചില എതിർപ്പുകളുണ്ടെന്ന് ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിയിൽ വ്യക്‌തമാക്കി. മാധ്യമ വിലക്കിനെതിരേ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്‌തമാക്കിയത്.

ജസ്റ്റീസുമാരായ പിനാകി ചന്ദ്രഘോഷ്, യു.യു. ലളിത് എന്നിവരുടെ ബെഞ്ചാണ് ഇന്നലെ കേസിൽ വാദം കേട്ടത്. കേസ് പരിഗണിച്ചപ്പോൾ തന്നെ ഹൈക്കോടതിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി നിലപാട് അറിയിക്കുകയായിരുന്നു. ഹൈക്കോടതിയിലും മറ്റു കോടതികളിലും മാധ്യമ പ്രവർത്തകർക്കു വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, മീഡിയ റൂം തുറക്കുന്നതുമായി ബന്ധപ്പെട്ടു ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ചർച്ചകളിലൂടെ അതു പരിഹരിക്കാനുള്ള ഊർജിത ശ്രമം നടക്കുകയാണ്. അതിനു നാലാഴ്ച സമയം അനുവദിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാൽ, മീഡിയ റൂം തുറക്കുന്നതിൽ എന്താണു പ്രശ്നമെന്നു ജസ്റ്റീസ് യു.യു. ലളിത് ചോദിച്ചു. പ്രശ്നം നീട്ടിക്കൊണ്ടു പോകരുതെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് കെയുഡബ്ല്യുജെയ്ക്കുവേണ്ടി ഹാജരായ കപിൽ സിബലും ആവശ്യപ്പെട്ടു. തുടർന്നു നവംബർ ഏഴിനു കേസ് പരിഗണിക്കുമെന്നു കോടതി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.