രണ്ടായിരം ക്യുസെക്സ് വെള്ളം തമിഴ്നാടിനു നൽകണമെന്നു കർണാടകയോടു സുപ്രീംകോടതി
രണ്ടായിരം ക്യുസെക്സ് വെള്ളം തമിഴ്നാടിനു നൽകണമെന്നു കർണാടകയോടു സുപ്രീംകോടതി
Tuesday, October 18, 2016 12:34 PM IST
ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിലുള്ള പരിഹാര ഉത്തരവ് ഉണ്ടാകുന്നതു വരെ പ്രതിദിനം 2000 ക്യുസെക്സ് വെള്ളം തമിഴ്നാടിനു നൽകണമെന്നു കർണാടകയോടു സുപ്രീംകോടതി. രണ്ടു സംസ്‌ഥാനങ്ങളിലും ജലക്ഷാമമുണ്ടെന്നത് അംഗീകരിക്കുന്നു. അതു കണക്കിലെടുത്തുള്ള ശാശ്വത പരിഹാരമുണ്ടാക്കുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, അതിന്റെ പേരിൽ പൊതുജനങ്ങൾ നിയമം കൈയിലെടുത്ത് കലാപമുണ്ടാക്കുന്നതു നോക്കിയിരിക്കാനാവില്ലെന്നും അത്തരമുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തി സംസ്‌ഥാനങ്ങൾ പരസ്പര ബഹുമാനത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും കർണാടക, തമിഴ്നാട് സർക്കാരുകളോടു കോടതി നിർദേശിച്ചു.

കാവേരി നദീതടത്തിലെ പ്രശ്നങ്ങൾ നേരിട്ടു വിലയിരുത്തി വിദഗ്ധ സംഘം സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചാണ് 2000 ക്യുസെക്സ് ജലം വീതം തമിഴ്നാടിനു പ്രതിദിനം വിട്ടുനൽകാൻ കർണാടകയോടു നിർദേശിച്ചത്. അതേസമയം, കാവേരി നദീജല വിനിയോഗം സംബന്ധിച്ച് തർക്ക പരിഹാര ട്രൈബ്യൂണൽ 2007ൽ പുറപ്പെടുവിച്ച അന്തിമ വിധിക്കെതിരേ തമിഴ്നാട്, കർണാടക, കേരള സംസ്‌ഥാനങ്ങൾ നൽകിയ അപ്പീൽ ഹർജികൾ ഉടനെ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. കാവേരി നദീജല വിനിയോഗ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതു തർക്ക പരിഹാര ട്രൈബ്യൂണൽ ആണെന്നും സുപ്രീംകോടതി അല്ലെന്നും കേന്ദ്രസർക്കാരും കർണാടകയും ഇന്നലെയും വാദമുയർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.