കേരളത്തിലെ സ്വാശ്രയ മെഡിക്കൽ പ്രവേശനം റദ്ദാക്കില്ല
കേരളത്തിലെ സ്വാശ്രയ മെഡിക്കൽ പ്രവേശനം റദ്ദാക്കില്ല
Wednesday, September 28, 2016 1:09 PM IST
ന്യൂഡൽഹി: കേരളത്തിൽ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ സ്വന്തമായി നടത്തിയ കൗൺസലിംഗ് നടപടികൾ റദ്ദാക്കി കേന്ദ്രീകൃത കൗൺസിലിംഗ് നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സ്വകാര്യ മാനേജ്മെന്റുകളുമായി സംസ്‌ഥാന സർക്കാർ കരാറിലേർപ്പെട്ട കാര്യവും മുഴുവൻ സീറ്റുകളിലേക്കും പ്രവേശനം പൂർത്തിയായിക്കഴിഞ്ഞെന്ന മാനേജ്മെന്റുകളുടെ വാദവും പരിഗണിച്ചാണു ജസ്റ്റീസുമാരായ എ.കെ. സിക്രി, എൽ. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. അതേസമയം, സ്വകാര്യ കോളജുകൾക്കു സ്വന്തം നിലയ്ക്കു കൗൺസലിംഗ് നടത്താൻ ഹൈക്കോടതി നൽകിയ അനുമതി സുപ്രീംകോടതി റദ്ദാക്കി.

ഈ അധ്യയന വർഷത്തെ മുഴുവൻ പ്രവേശനവും പൂർത്തിയായതായി മാനേജ്മെന്റുകൾ വ്യക്‌തമാക്കിയപ്പോൾ ക്ലാസുകൾ ആരംഭിച്ച സാഹചര്യത്തിൽ ഇനി പ്രവേശന നടപടികളിൽ ഇടപെടുന്നില്ലെന്നാണു സുപ്രീംകോടതി ബെഞ്ച് വ്യക്‌തമാക്കിയത്. സ്വകാര്യ മാനേജ്മെന്റുകൾക്കു സ്വന്തം നിലയ്ക്ക് കൗൺസലിംഗ് നടത്താൻ കഴിഞ്ഞമാസം 26നു ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കൽപിത സർവകലാശാലകൾക്കു സ്വന്തം നിലയ്ക്ക് കൗൺസലിംഗ് നടത്താൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ഈ രണ്ടു വിധികളെയും ചോദ്യംചെയ്തു കേന്ദ്ര സർക്കാരും മഹാരാഷ്ട്ര സർക്കാരുമാണ് കോടതിയെ സമീപിച്ചത്. സ്വകാര്യ മാനേജ്മെന്റുകളുമായി ധാരണയിലെത്തിയ സംസ്‌ഥാന സർക്കാർ ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്തിരുന്നില്ല. പകരം സ്വന്തംനിലയ്ക്ക് കൗൺസലിംഗ് നടത്തിയ അമൃത കൽപിത സർവകലാശാലയുടെ നടപടി മാത്രമാണ് സർക്കാർ ചോദ്യം ചെയ്തത്. അമൃത കൽപിത സർവകലാശാലയുടെ പ്രവേശന നടപടികളും സുപ്രീം കോടതി ശരിവച്ചു.


മഹാരാഷ്ട്ര കേസിൽ വിധി പറയവേ 300ലധികം സീറ്റുകൾ ഒഴിവുണ്ടെന്ന് സർക്കാരും അവിടുത്തെ മാനേജ്മെന്റുകളും കോടതിയെ അറിയിച്ചിരുന്നു. ഒഴിവുള്ള സീറ്റുകളിലേക്ക് കേന്ദ്രീകൃത കൗൺസലിംഗ് നടത്താനാണ് കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തിൽ മെറിറ്റ് ഉറപ്പാക്കണമെന്നും പ്രവേശന നടപടികൾ സെപ്റ്റംബർ 30ന് പൂർത്തിയാക്കണമെന്നാണ് വ്യവസ്‌ഥയെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അത് ഒക്ടോബർ ഏഴു വരെ നീട്ടി നൽകി. അമൃത സർവകലാശാലയ്ക്കെതിരേ നൽകിയ ഹർജിയിൽ ഇതേ ഉത്തരവ് തന്നെ മതിയാകുമെന്ന് സംസ്‌ഥാനം അറിയിച്ചു. എന്നാൽ, മുഴുവൻ സീറ്റുകളിലേക്കും പ്രവേശന നടപടികൾ പൂർത്തിയായെന്ന് അമൃത സർവകലാശാല കോടതിയെ അറിയിച്ചു. തുടർന്ന് പൂർത്തിയാക്കിയ നടപടികൾ സർക്കാരിനെ അറിയിക്കാൻ നിർദേശിച്ച് ഈ ഹർജിയും കോടതി തീർപ്പാക്കുകയായിരുന്നു.

അതേസമയം, ഓരോ മാനേജ്മെന്റിനും പ്രത്യേകം കൗൺസിലിംഗ് നടത്താമെങ്കിൽ നീറ്റ് പരീക്ഷയുടെ ആവശ്യമെന്തെന്നാണ് കോടതി ചോദിച്ചത്. നീറ്റിന്റെ ഉദ്ദേശ്യലക്ഷ്യം ഇല്ലാതാക്കുന്നതാണ് ഹൈക്കോടതി വിധിയെന്നാണ് ആദ്യ വിലയിരുത്തലിൽ ബോധ്യപ്പെടുന്നതെന്നും സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് പ്രത്യേകം കൗൺസലിംഗിനു മാനേജ്മെന്റുകൾക്ക് ഹൈക്കോടതി നൽകിയ അനുമതി കോടതി റദ്ദാക്കിയത്. ഏതെങ്കിലും സ്വകാര്യ കോളജിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ പ്രവേശനം ഏകീകൃത കൗൺസലിംഗിലൂടെ മാത്രമേ നടത്താവൂ എന്നും കോടതി ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.