സൗമ്യയുടെ അമ്മ പുനഃപരിശോധനാ ഹർജി നൽകി
സൗമ്യയുടെ അമ്മ പുനഃപരിശോധനാ ഹർജി നൽകി
Thursday, September 22, 2016 12:51 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരേ സൗമ്യയുടെ അമ്മ സുമതി സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. കൊലക്കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകൾ ഉണ്ടായിട്ടും ഫലപ്രദമായ രീതിയിൽ അത് ഉന്നയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ തുറന്ന കോടതിയിൽ വീണ്ടും വാദം കേൾക്കണമെന്നും അഭിഭാഷകനായ ആൽജോ കെ. ജോസഫ് മുഖേന നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.

കൊലക്കുറ്റം ചുമത്തുന്നതിന് ആവശ്യമായ തെളിവുകൾ കേസിൽ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് വിചാരണക്കോടതിയും ഹൈക്കോടതിയും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. കേസിലെ എല്ലാ തെളിവുകളും കോടതി പരിഗണിച്ചിട്ടില്ല. അതിനാൽ വീണ്ടും വാദം കേൾക്കണം. വിചാരണക്കോടതിയിൽ താൻ 18–ാം സാക്ഷിയായിരുന്നു. ഹൈക്കോടതിയും തന്റെ വാദം കേട്ടിരുന്നു. എന്നാൽ, സുപ്രീംകോടതിയിൽ താൻ പ്രത്യേകം ഹർജി നൽകിയിരുന്നില്ലെന്നും സുമതി നൽകിയ ഹർജിയിൽ പറയുന്നു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്റ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആൽജോ കെ. ജോസഫ് പറഞ്ഞു.


കേസ് തുറന്ന കോടതിയിൽ വീണ്ടും വാദം കേൾക്കണമെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമ മന്ത്രി എ.കെ. ബാലനും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.