വിജയ് മല്യ സ്വത്തുവിവരം മറച്ചുവയ്ക്കുന്നുവെന്നു ബാങ്കുകൾ
വിജയ് മല്യ സ്വത്തുവിവരം മറച്ചുവയ്ക്കുന്നുവെന്നു ബാങ്കുകൾ
Monday, August 29, 2016 11:33 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കിട്ടാക്കടത്തിന്റെ പേരിൽ നിയമനടപടി നേരിടുന്ന മദ്യരാജാവ് വിജയ് മല്യ മനഃപൂർവം സ്വത്തു വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്ന് പൊതുമേഖലാ ബാങ്കുകൾ സുപ്രീംകോടതിയെ അറിയിച്ചു. ബ്രിട്ടീഷ് കമ്പനിയിൽ നിന്നു ഫെബ്രുവരിയിൽ ലഭിച്ച 40 മില്യൺ ഡോളറിനെക്കുറിച്ചു മാർച്ചിൽ നൽകിയ സ്വത്തുവിവരങ്ങളിൽ ഉൾപ്പെടുത്തിയില്ലെന്നും ബാങ്കുകൾക്കു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ജസ്റ്റീസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ ബോധിപ്പിച്ചു. കോടതി നിരവധി തവണ നോട്ടീസയച്ചിട്ടും നേരിട്ടു ഹാജരാകാത്ത സാഹചര്യത്തിൽ മല്യക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നും എജി ആവശ്യപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള 17 പൊതുമേഖലാ ബാങ്കുകളിൽ നിന്നു കടമെടുത്ത 9000 കോടിയും പലിശയും തിരിച്ചടയ്ക്കുന്നതിനുള്ള നടപടിയായാണ് വിജയ് മല്യയുടെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങളുടെ പൂർണ വിവരങ്ങൾ ബാങ്കുകൾക്കു കൈമാറണമെന്നു സുപ്രീം കോടതി കഴിഞ്ഞ ഏപ്രിലിൽ ഉത്തരവിട്ടിരുന്നത്.


ഈ ഉത്തരവ് പാലിച്ചില്ലെന്നും വിജയ് മല്യ നൽകിയ വിവരങ്ങൾ പൂർണമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹർജിയുമായി പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം വീണ്ടും സമീപിച്ചത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരം നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ട് വിചാരണ ക്കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ, മല്യ ഇതുവരെ അതിനു തയാറായിട്ടില്ല. ഇതു കോടതിയെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. കേസിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്നു മല്യയെ ഒഴിവാക്കിയിട്ടില്ലെന്നും മുകുൾ റോഹ്ത്തഗി ചൂണ്ടിക്കാട്ടി.

മല്യക്കെതിരേ കോടതി പുറപ്പെടുവിച്ച നോട്ടീസ് തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ടെന്ന് മല്യക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ കോടതിയെ അറിയിച്ചു. മല്യ ഒരിക്കലും കോടതിയെ നിന്ദിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. മല്യ നൽകിയ ഹർജിയിൽ നിലപാടറിയിക്കാൻ അറ്റോർണി ജനറലിനോടു നിർദേശിച്ച കോടതി, വാദം കേൾക്കുന്നതു സെപ്റ്റംബർ 27ലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.