വിഴിഞ്ഞത്തിനു പാരിസ്‌ഥിതിക അനുമതി: വിധി പറയുന്നതു ഹരിത ട്രൈബ്യൂണൽ മാറ്റി
വിഴിഞ്ഞത്തിനു പാരിസ്‌ഥിതിക അനുമതി: വിധി പറയുന്നതു ഹരിത ട്രൈബ്യൂണൽ മാറ്റി
Monday, August 29, 2016 11:32 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കു പാരിസ്‌ഥിതിക അനുമതി നൽകിയതിനെതിരേ നൽകിയ പരാതികൾ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) വിധി പറയാനായി മാറ്റി. ഹർജികളിൽ വാദം പൂർത്തിയാക്കിയ ജസ്റ്റീസ് സ്വതന്തർ കുമാർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നതിനായി കേസ് മാറ്റിയത്. വാദം കേട്ട അഞ്ചംഗ ബെഞ്ചിലെ വിദഗ്ധ അംഗം എ.ആർ. യൂസഫ് വിരമിച്ചതിനെത്തുടർന്നു നാലംഗ ബെഞ്ച് വിധി പറയുന്നതിൽ കേസിലെ കക്ഷികളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു. ഇത് അംഗീകരിച്ച് എല്ലാ കക്ഷികളും രേഖമൂലം എഴുതി നൽകിയതിനെത്തുടർന്നാണ് നടപടികൾ പൂർത്തിയാക്കിയത്.

നിലവിലുള്ള ബെഞ്ചിലെ അംഗങ്ങൾ ആരെങ്കിലും വിരമിക്കുകയാണെങ്കിൽ പുതുതായി നിയമിതാനാകുന്ന അംഗത്തെ ഉൾപ്പെടുത്തിയ ബെഞ്ച് വാദം കേൾക്കണമെന്നാണു വ്യവസ്‌ഥ. അഞ്ചംഗങ്ങൾ വാദം കേട്ട കേസായതിനാൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പുതിയ അംഗത്തെ ഉൾപ്പെടുത്തി വാദം പൂർത്തിയാക്കാമെന്നും ബെഞ്ച് വ്യക്‌തമാക്കിയിരുന്നു. എന്നാൽ, നാലംഗങ്ങൾ ചേർന്നു വിധി പറയുന്നതിൽ എതിർപ്പില്ലെന്നു കക്ഷികൾ രേഖാമൂലം അറിയിക്കുകയായിരുന്നു. സംസ്‌ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ സർക്കാരിൽ നിന്നു പ്രത്യേക അനുവാദം തേടിയാണ് എതിർപ്പില്ലായ്മ അറിയിച്ചത്.


ഈമാസം 11നാണ് അന്തിമവാദം പൂർത്തിയാക്കിയത്. എന്നാൽ, ബെഞ്ചിലെ ഒരംഗം വിരമിച്ചതിനെത്തുടർന്ന് സാങ്കേതിക തടസം ഉടലെടുക്കുകയായിരുന്നു. ഇതു പരിഹരിച്ചതോടെ അടുത്ത ദിവസങ്ങളിൽ തന്നെ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.