വെള്ളപ്പൊക്കം ഉത്തർപ്രദേശിൽ വൻ നാശം, വാരാണസിയിൽ 59 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
Wednesday, August 24, 2016 1:51 PM IST
ലക്നോ: ഉത്തർപ്രദേശിൽ വെള്ളപ്പൊക്കം രൂക്ഷമായി. വാരാണസിയിൽ 59 ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. രണ്ടു ലക്ഷത്തിലധികം പേരാണ് ഈ ഗ്രാമങ്ങളിൽ മാത്രം പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്നത്.

പല ഗ്രാമങ്ങളിലേക്കും യാത്രാ സൗകര്യങ്ങൾ പോലും ഇല്ലാതായി. ഏഴു ദിവസത്തേക്കു കൂടി വാരാണസിയിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. യുപിയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. അലഹബാദ്, മിർസാപൂർ, ഘാസിപൂർ, ബല്ലിയ എന്നിവിടങ്ങളിലെല്ലാം ഗംഗാ നദിയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിട്ടുണ്ട്. യമുന, ഗോമതി നദികളും പലയിടങ്ങളിലും കര കവിഞ്ഞ് ഒഴുകുകയാണ്. സരയൂ നദിയിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി. ബിഹാറിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഔറാംഗാബിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. എട്ടു പേരെ കാണാതായി.


മധ്യപ്രദേശിലും ജാർഖണ്ഡിലും കനത്ത മഴയാണു കഴിഞ്ഞ നാലു ദിവസമായി പെയ്തുകൊണ്ടിരിക്കുന്നത്. നേപ്പാളിലെ കനത്ത മഴയും യുപിയിലെയും ബിഹാറിലെയും സ്‌ഥിതിഗതികൾ മോശമാക്കുന്നുണ്ട്. ബിഹാറിൽ പാറ്റ്ന, വൈശാലി, ബക്സർ, ഭോജ്പുർ, ബെഗുസരായ്, സമസ്തിപൂർ, ലഖിസാരെയ്, ഖഗാരിയ, മുംഗർ, ഭഗൽപൂർ, കാതിഹാർ എന്നീ ജില്ലകളിൽ വെള്ളപ്പൊക്കം ശക്‌തമാണ്. യുപിയിലേക്കും ബിഹാറിലേക്കും 10 ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങളെക്കൂടി കേന്ദ്രം അയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.