ജെല്ലിക്കെട്ടിനെതിരേ സുപ്രീംകോടതി
ജെല്ലിക്കെട്ടിനെതിരേ  സുപ്രീംകോടതി
Tuesday, July 26, 2016 1:11 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണെന്നു കരുതി ജെല്ലിക്കെട്ടും ബാലവിവാഹവുമൊക്കെ നടത്താൻ അനുമതി നൽകാനാവുമോയെന്നു സുപ്രീം കോടതി. ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്നാട് നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമർശം. ഹർജി പരിഗണിക്കുന്നത് ഉയർന്ന ബെഞ്ചിനു വിടണമെന്നു തമിഴ്നാട് ആവശ്യപ്പെട്ടെങ്കിലും കോടതി തീരുമാനമെടുത്തില്ല.

ജെല്ലിക്കെട്ടിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും അതുകൊണ്ട് തന്നെ അതിന് അനുമതി നൽകണമെന്നുമുള്ള തമിഴ്നാട് സർക്കാരിന്റെ വാദത്തെയാണ് സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത്.

നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്ത്യയിൽ 12 വയസ് മാത്രം പ്രായമുള്ള പതിനായിരങ്ങൾ വിവാഹിതരായിരുന്നു. അന്നത്തെ ആചാരമാണെന്നു വച്ച് ഇപ്പോൾ അത് അനുവദിക്കാനാകുമോ? കോടതി ചോദിച്ചു.


ജെല്ലിക്കെട്ടിന് അനുമതി നൽകുന്നത് ആചാരത്തിലുപരി ഭരണഘടനാപരവും നിയമപരവുമായ വിഷയമാണെന്നും ഇത്തരം കായിക മത്സരങ്ങൾ നിയമവിരുദ്ധമാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്‌തമാക്കി.

കാളയോട്ടത്തിനും ജെല്ലിക്കെട്ടിനും അനുമതി നൽകി കഴിഞ്ഞ ജനുവരി ഏഴിനു കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രാലയം വിജ്‌ഞാപനം പുറത്തിറക്കിയെങ്കിലും സുപ്രീം കോടതി അത് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരേ നൽകിയ ഹർജിയാണ് ഇന്നലെ ജസ്റ്റീസുമാരായ ദീപക് മിശ്ര, ആർ.എഫ്. നരിമാൻ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. കേസിൽ ഓഗസ്റ്റ് 23ന് വീണ്ടും വാദം കേൾക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.