പഞ്ചാബിൽനിന്നു ബിജെപി അകറ്റിനിർത്തിയെന്നു സിദ്ദു
പഞ്ചാബിൽനിന്നു ബിജെപി അകറ്റിനിർത്തിയെന്നു സിദ്ദു
Monday, July 25, 2016 12:05 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കു മറുപടി നൽകാതെ രാജ്യസഭാംഗത്വം രാജിവച്ച ബിജെപി എംപി നവജോത് സിംഗ് സിദ്ദു. തെരഞ്ഞെടുപ്പടുത്തിരിക്കേ പഞ്ചാബിൽനിന്ന് അകന്നുനിൽക്കണമെന്നു ബിജെപി ആവശ്യപ്പെട്ടതിനാലാണു രാജ്യസഭാംഗത്വം രാജിവച്ചതെന്നാണു സിദ്ദു ഇന്നലെ പറഞ്ഞത്. പഞ്ചാബിൽനിന്നു തന്നെ സ്വാർഥ താത്പര്യങ്ങളുടെ പേരിൽ അകറ്റിനിർത്താനാണു ബിജെപി ശ്രമിക്കുന്നതെന്നു സിദ്ദു ആരോപിച്ചു. അവർ സഖ്യകക്ഷിയായ അകാലിദളിന്റെ സമ്മർദങ്ങൾക്കു വഴങ്ങുകയാണെന്നും സിദ്ദു ആരോപിച്ചു.

2014 തെരഞ്ഞെടുപ്പിൽ ഏറെ പ്രധാനപ്പെട്ട അമൃത്സർ സീറ്റ് തനിക്കു വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ, പിന്നീടു വന്ന മോദി തരംഗത്തിൽ പാർട്ടി കാലുമാറി. ഇത്തരത്തിലുള്ള വാക്കുമാറ്റം മൂന്നോ നാലോ തവണ നടന്നിട്ടുണ്ട്. ഇതു സഹിക്കാനാകില്ലെന്നും പഞ്ചാബ് എന്നതു തനിക്ക് ഏതു പാർട്ടിയേക്കാളും വലുതാണെന്നും സിദ്ദു വ്യക്‌തമാക്കി. പഞ്ചാബ് തന്റെ ജന്മനാടാണെന്നും ഒരു കാരണവശാലും ഉപേക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.


രാജ്യസഭാംഗത്വം രാജിവച്ചതിനുശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദു. പഞ്ചാബിൽ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് എല്ലാക്കാലവും പഞ്ചാബിനെ സേവിക്കുക മാത്രമാണു ലക്ഷ്യം എന്നായിരുന്നു മറുപടി. ഒന്നിനും വേണ്ടി മത്സരിക്കാനില്ല. ഒരു സ്‌ഥാനത്തിനവും ആഗ്രഹമില്ല. തന്നെ എംപിയാക്കിയവർക്കുള്ള വിശ്വാസം നഷ്‌ടപ്പെടുത്തില്ലെന്നും സിദ്ദു കൂട്ടിച്ചേർത്തു.

ബിജെപി രാജ്യസഭാംഗമായിരുന്ന സിദ്ദു കഴിഞ്ഞയാഴ്ചയാണ് എംപി സ്‌ഥാനം രാജിവച്ചത്. ഈ വർഷമാണ് രാജ്യസഭാംഗമായി നാമനിർദേശം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.