കർണാടകയിൽ ഐഎഎസ് ഉദ്യോഗസ്‌ഥ ആത്മഹത്യക്കു ശ്രമിച്ചു
Thursday, July 21, 2016 11:53 AM IST
ഹാസൻ: കർണാടകയിൽ രണ്ട് ഡിവൈഎസ്പിമാർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ സിദ്ധരാമയ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കിയതിനു പിന്നാലെ ഹാസനിൽ ഇന്നലെ ഒരു ഐഎഎസ് ഉദ്യോഗസ്‌ഥ ആത്മഹത്യക്കു ശ്രമിച്ചു.

അസിസ്റ്റന്റ് കമ്മീഷണർ ഇ. വിജയയാണ് അഡീഷണൽ എസ്പിക്ക് സന്ദേശം അയച്ചതിനു പിന്നാലെ വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. അയൽവാസിയായ എസ്പി ഓടിയെത്തി വിജയയെ രക്ഷപ്പെടുത്തുകയായിരുന്നു. വിജയ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ഉന്നത ഉദ്യോഗസ്‌ഥരുടെ മാനസിക പീഡനം മൂലം വിജയ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് അമ്മ സുമിത്ര പറഞ്ഞു. ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി വിജയയെ നിയമിച്ചത് കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.


കഴിഞ്ഞ ആഴ്ച ബംഗളൂരുവിലെ വിജയ്നഗർ പോലീസ് കോൺസ്റ്റബിൾ രൂപ തമ്പാട് അമിത ഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. താൻ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥരുടെ സമ്മർദമാണ് ഇതിനു പ്രേരിപ്പിച്ചതെന്ന് രൂപ പറഞ്ഞിരുന്നു. രൂപ ഇപ്പോഴും ചികിത്സയിലാണ്.

ജൂലൈ ഏഴിനാണ് മടിക്കേരിയിലെ ലോഡ്ജിൽ മംഗളൂരു ഡിവൈഎസ്പി എം.കെ. ഗണപതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു മന്ത്രിയും ഐപിഎസ് ഉദ്യോഗസ്‌ഥരുമാണ് മരണത്തിന് ഉത്തരവാദികളെന്നു കത്തെഴുതിവച്ചാണ് ഗണപതി മരിച്ചത്.

ജൂലൈ 5ന് ചിക്കമഗളൂരെ സബ്ഡിവിഷൻ ഡിവൈഎസ്പി കല്ലപ്പ ഹാൻഡിബാഗിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. മുതിർന്ന ഉദ്യോഗസ്‌ഥരുടെ പീഡനം മൂലമാണ് ഹാൻഡിബാഗ് ആത്മഹത്യ ചെയ് തതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.