തേജസ് വ്യോമസേനയുടെ ഭാഗമായി
തേജസ് വ്യോമസേനയുടെ ഭാഗമായി
Friday, July 1, 2016 2:41 PM IST
ന്യൂഡൽഹി: രാജ്യത്തെ സൈനിക വ്യോമയാനമേഖലയിൽ പുതുചരിത്രമെഴുതി രണ്ടു തേജസ് വിമാനങ്ങളും ഒരു പരിശീലന വിമാനവും ചേർന്ന ആദ്യത്തെ പറക്കും കഠാര (ഫ്ളൈയിംഗ് ഡാഗർ) സംഘം വ്യോമസേനയുടെ ഭാഗമായി.

പൂർണമായും രാജ്യത്തു നിർമിച്ച രണ്ട് തേജസ് വിമാനങ്ങൾ പൊതുമേഖലാ സ്‌ഥാപനമായ എച്ച്എഎൽ വ്യോമസേനയ്ക്കു കൈമാറി. ബംഗളുരൂവിലെ വ്യോമപരിശോധനാ കേന്ദ്രത്തിൽ സർവമത പ്രാർഥനയോടെയായിരുന്നു ചടങ്ങുകൾ.

കമാൻഡിംഗ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ മാധവ് രംഗാചാരി തേജസ് വിമാനം പറത്തുകയും ചെയ്തു. സതേൺ എയർ കമാൻഡാൻഡ് തലവൻ എയർമാർഷൽ ജസ്ബിർ വാലിയ, എച്ച്എഎലിലെ മുതിർന്ന ഉദ്യോഗസ്‌ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഭാരം കുറഞ്ഞ പോർവിമാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനു മൂന്നു ദശകമായി രാജ്യം നടത്തിയ കാത്തിരിപ്പിന് ഇതോടെ വിരാമമായി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് അത്യാധുനിക പോർവിമാനത്തിന് തേജസ് എന്നുപേരിട്ടത്. 2020–ഓടെ ഇരുപത് തേജസ് പോർവിമാനങ്ങൾ സ്ക്വാഡ്രനിൽ ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.