മിസൈൽ ക്ലബ്: അംഗത്വരേഖയിൽ ഇന്ത്യ ഒപ്പുവച്ചു
Monday, June 27, 2016 12:42 PM IST
ന്യൂഡൽഹി: മിസൈൽ ടെക്നോളജി കൺട്രോൾ റെഷീ (എംടിസിആർ)മിലെ അംഗത്വം സംബന്ധിച്ച രേഖയിൽ ഇന്ത്യ ഒപ്പുവച്ചു. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഒപ്പുവച്ചത്. ചൈന ഈ സമിതിയിൽ അംഗമല്ല.

ഈ മാസം ഏഴിന് ഇന്ത്യയുടെ അംഗത്വത്തിൽ തീരുമാനമായതാണ്. സമിതിയിലെ അംഗങ്ങൾക്കിടയിൽ ഇന്ത്യയുടെ അപേക്ഷ അയച്ച് എതിരുണ്ടോ എന്നു തിരക്കിയായിരുന്നു തീരുമാനം. വിപരീതാഭിപ്രായമുണ്ടെങ്കിൽ അറിയിക്കേണ്ടത് ഏഴിനു മുമ്പായിരുന്നു. അതു കഴിഞ്ഞതോടെ ഇന്ത്യൻ അംഗത്വകാര്യം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ കാണുന്നതിനു തൊട്ടുമുമ്പായിരുന്നു അന്നത്തെ പ്രഖ്യാപനം.

ഇന്നലെ ഇന്ത്യ രേഖയിൽ ഒപ്പുവച്ചത്, ആണവദാതാക്കളുടെ സംഘ(എൻഎസ്ജി)ത്തിൽ അംഗത്വം കിട്ടാതെവന്നതിനു തൊട്ടുപിന്നാലെയാണ്. ബ്രഹ്മോസ് മിസൈലുകൾ വിൽക്കാൻ ഈ അംഗത്വം ഇന്ത്യയെ സഹായിക്കും. അമേരിക്കയുടെ മിസൈൽവാഹിയായ ആളില്ലാ വിമാനം (പ്രിഡേറ്റർ ഡ്രോൺ) വാങ്ങാൻ ഇന്ത്യക്കു വഴിയൊരുക്കും. അതിന്റെ കരാർ അടുത്തുതന്നെ ഒപ്പിടും. നവീന മിസൈൽ സാങ്കേതികവിദ്യയും ലഭിക്കും.


ഇന്ത്യ നേരത്തേ ഇതിൽ ഒപ്പിടാതെ മാറിനിൽക്കുകയായിരുന്നു. ഒപ്പിട്ടാൽ 500 കിലോമീറ്ററിൽ കൂടുതൽ ദൂരം പോകുന്ന മിസൈലുകൾ ഉണ്ടാക്കാൻ പറ്റില്ലായിരുന്നു. ഇപ്പോൾ നമ്മൾ 5,000 കിലോമീറ്റർ പരിധിയിലുള്ളവ വരെ ഉണ്ടാക്കിക്കഴിഞ്ഞു. അതിനാൽ നിയന്ത്രണം ബാധകമല്ല.

എൻഎസ്ജിയിൽ ഇന്ത്യക്ക് അംഗത്വം നൽകാൻ വർഷാവസാനം യോഗം കൂടുമെന്ന അമേരിക്കൻ പ്രസ്താവനയെ ചൈന തള്ളി. അങ്ങനെയൊന്നുള്ളതായി അറിയില്ലെന്നാണു ചൈനീസ് വിദേശകാര്യ വക്‌താവ് പറഞ്ഞത്. തങ്ങൾ മാത്രമല്ല മറ്റു നിരവധി രാജ്യങ്ങളും ഇന്ത്യൻ അംഗത്വത്തെ എതിർത്തതായി ചൈന പറഞ്ഞു.

ഇന്ത്യയുമായി അതിർത്തിത്തർക്കവും മറ്റു പുതിയ വിഷയങ്ങളും ഉള്ളതു ബന്ധങ്ങൾ നേരെയാക്കാൻ തടസമാണെന്നു ചൈനീസ് വിദേശകാര്യ സഹമന്ത്രി ലി ഹുയിലായി പറഞ്ഞു. അതിർത്തിയാണു വലിയ പ്രശ്നമെന്നു പറഞ്ഞ അദ്ദേഹം പുതിയ പ്രശ്നങ്ങൾ എന്താണെന്നു വിശദീകരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.