കേജരിവാളിന്റെ ട്വിറ്റ്: കേസ് തള്ളി
കേജരിവാളിന്റെ ട്വിറ്റ്: കേസ് തള്ളി
Tuesday, May 31, 2016 12:04 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീരുവെന്നും മനോരോഗിയെന്നും വിളിച്ചതിനു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ കേസെടുക്കാനാവില്ലെന്നു ഡൽഹി കോടതി. മോദിക്കെതിരേയുള്ള പ്രസ്താവന അപകീർത്തികരമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി അനുഭാവിയായ അഭിഭാഷകൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പ്രസ്താവനകൊണ്ടു പരാതിക്കാരനെ നോവിക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രിൻസിപ്പൽ സെക്രട്ടറിയുടെയും തന്റെയും ഓഫീസുകൾ സിബിഐ റെയ്ഡ് ചെയ്തതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവാണെന്നും മനോരോഗിയാണെന്നും ആക്ഷേപിച്ച് അരവിന്ദ് കേജരിവാൾ ട്വിറ്ററിൽ കുറിപ്പിട്ടിരുന്നത്. തന്നെ രാഷ്ര്‌ടീയമായി നേരിടാൻ കഴിയാത്തതിനു ഭീരുത്വമായ നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരേ ഡൽഹിയിലെ അഭിഭാഷകനായ പ്രദീപ് ദ്വിവേദി എന്നയാളാണ് കോടതിയെ സമീപിച്ചത്. പ്രസ്താവനയിലൂടെ കേജരിവാൾ മോദിയെ അപകീർത്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രിക്കെതിരേ വിദ്വേഷം പ്രചരിപ്പിച്ചുവെന്നുമായിരുന്നു ഹർജിയിലെ ആരോപണം. എന്നാൽ, ഹർജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്നു മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് അഭിലാഷ് മൽഹോത്ര വ്യക്‌തമാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.